Saturday, April 30, 2016

കരന്‍ സിങ്ഘാനിയ ഫ്രം രംഗ് ദേ ബസന്തി...

കരന്‍ സിംഘാനിയ ക്ലൂലെസ്സ് ആണ്. പലതിനോടും ലവ്-ഹേറ്റ് റിലേഷന്‍ഷിപ്പ് ആണ് അയാള്‍ക്ക്. കോടീശ്വരനായ അച്ഛന്റെ പണം സുഹൃത്തുക്കള്‍ക്കും മറ്റും വേണ്ടി ചെലാക്കാനും ചോദിച്ചാല്‍ കടം കൊടുക്കാനും മനസ്സുള്ള സ്പോയില്‍ട് ബ്രാട്ട് എന്നൊക്കെ വിളിക്കാവുന്ന ഗണത്തില്‍ ഉള്ള ആള്‍. സുഹൃത്തുക്കളെ ഏറെ ഇഷ്ട്ടപെടുന്ന എന്നാല്‍ അവര്‍ ആസ്വദിച്ച് ചെയുന്ന ചില കാര്യങ്ങളില്‍ ഒക്കെ നിര്‍വികാരത പ്രകടിപ്പിക്കാറുണ്ട്. ഒരു ചെയിന്‍ സ്മോക്കര്‍ ആയ കരന്‍ ഇന്ത്യയെക്കുറിച്ച് ആശുഭാപ്തിവിശ്വാസം ആണ് ആദ്യകാലങ്ങളില്‍ കാണിച്ചിട്ടുള്ളത്.

അമ്മയില്ലാത്ത അല്ലെങ്കില്‍ അമ്മയില്ലാതെ വളര്‍ന്ന കുട്ടിയാണെന്ന് അനുമാനിക്കാം. അച്ഛനെ കാണാന്‍ വരുമ്പോള്‍ മേശയിലെ വലിപ്പ് തുറന്നു ഒരു ഫോട്ടോ നോക്കുന്നുണ്ട് കരന്‍. ഒരു പക്ഷെ അമ്മയായിരിക്കാം. സിനിമയിലെ ഏറ്റവും ഗൂഢാര്‍ത്ഥങ്ങള്‍ ഉള്ള കഥാപാത്രം ആണ് കരന്‍. പലതിനോടും ഉള്ള ദേഷ്യവും വെറുപ്പും പുച്ഛവും അയാളുടെ മുഖത്തും ശരീരഭാഷയിലും പ്രകടമാണ്. രാജ്യസ്നേഹത്തെക്കുറിച്ചുള്ള നെഗറ്റീവ് കാഴ്ചപാടില്‍ നിന്ന് അജയ് മരിച്ചതിന് ശേഷം അയാളില്‍ വന്ന മാറ്റം എക്സ്ട്രീം ആണ്. എല്ലാമുണ്ടായിട്ടും എല്ലാം നഷ്ട്ടപെട്ട Poor rich boy. എല്ലാത്തില്‍ നിന്നും രക്ഷപെട്ടു അമേരിക്കയില്‍ ഉപരിപഠനത്തിന് പോവാന്‍ ആഗ്രഹിക്കുന്ന നിസ്സംഗയുവാവ്.

 അജയ് സോണിയയെ പ്രോപോസ് ചെയ്യുമ്പോള്‍ പോലും മറ്റുള്ളവര്‍ ആഘോഷിക്കുന്നുണ്ടെങ്കിലും അയാളുടെ മുഖത്ത് നിര്‍വികാരതയുടെ അംശമാണ്. ഭോഗപരതയും (Consumerism) വലിയ പ്രൊഫൈലും അയാള്‍ക്ക് വെറുപ്പാണ്. മിഡില്‍ക്ലാസ്സല്ല കരന്‍. അപ്പര്‍ക്ലാസ്സാണ്,  അതുകൊണ്ട് തന്നെ ക്ലൈമാക്സിലേക്ക് ഇങ്ങനെ ഒരു ധീരപ്രവര്‍ത്തിയുടെ നേതൃത്തം ഏറ്റെടുക്കാന്‍ കരന്‍ സിംഘാനിയ എന്ന കഥാപാത്രത്തെ ശെരിക്കും ഡവലപ്പ് ചെയ്തിട്ടുണ്ട്. ഇവിടെയാണ്‌ കരന്‍ സിനിമയിലെ ഏറ്റവും സങ്കീര്‍ണവും സുപ്രധാനവുമായ ഒരു ക്യാരക്റ്റര്‍ ആവുന്നത്.

 ഒന്നിലും പ്രത്യേക താല്‍പ്പര്യങ്ങളില്ലാത്ത ഭാഗികമായി അന്തര്‍മുഖ സ്വഭാവഗുണങ്ങള്‍ ഉള്ള ആള്‍ ആണ് അവസാനം കാര്യങ്ങളെ തന്‍റെ കൈകളിലേക്ക് യാതൊരു സങ്കോചവും ഇല്ലാതെ ഏറ്റെടുക്കുന്നത്. ഇങ്ങനെ ഉള്ളവര്‍ പൊട്ടിത്തെറിച്ചാല്‍ എക്സ്ട്രീം സ്വഭാവം ആവുമെന്ന് നമ്മള്‍ പലരിലും കണ്ടിട്ടുണ്ടാകും. അങ്ങനെ ഒരു സ്റ്റേജില്‍ നിന്ന് നേരെ എതിര്‍ധ്രുവത്തിലെക്ക് സഞ്ചരിക്കുന്ന കരന്‍ സിംഘാനിയ തന്നെയാണ് രംഗ് ദേ ബസന്തിയിലെ ഏറ്റവും മികച്ച പാത്രസൃഷ്ട്ടി.

   

Saturday, April 16, 2016

ലോഹിതദാസും രാമായണവും ..

അമരാവതിയുടെ മണ്ണിലിരുന്നു മനുഷ്യവികാരങ്ങള്‍ കൊണ്ടുള്ള വീതുളിയില്‍ തനിയാവര്‍ത്തനങ്ങള്‍ അല്ലാത്ത വെള്ളാരംകല്ലിന്‍റെ പൊടി ഇട്ട് രാഖി മിനുക്കിയെടുത്ത കഥകളുടെ പെരുംതച്ചന്‍ ആണ് ലോഹിതദാസ്. രണ്ടു പതിറ്റാണ്ടുകള്‍ അധികം മലയാളത്തിന്റെ കഥാസരിത്‌സാഗരം അഭ്രപാളിയില്‍ മെനഞ്ഞെടുത്ത അനുഗ്രഹീത എഴുത്തുകാരന്‍. എന്നാല്‍ നാട്ടുവഴക്കങ്ങള്‍ തേടി മലയാളസിനിമയില്‍ സ്വന്തമായ മേച്ചില്‍ പുറങ്ങള്‍ തേടിയ ആ എഴുത്തുകാരന് ഏറ്റവും കൂടുതല്‍ പ്രചോദനം നല്‍കിയ കൃതി ഏതെന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന്‍റെ സൃഷ്ട്ടികളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍  ഭാരതത്തിന്റെ പൌരാണിക ഇതിഹാസങ്ങളില്‍ ഒന്നായ  "രാമായണം" ആണെന്ന് കരുതപെടെണ്ടിയിരിക്കുന്നു.

സിനിമകളുടെ പേരില്‍ നിന്നും (ഭരതം, ദശരഥം തുടങ്ങിയവ ) ചിലതിന്‍റെ സന്ദര്‍ഭങ്ങളില്‍ നിന്നും മുമ്പും ഇത് ചര്‍ച്ച ചെയ്യപെട്ടിട്ടുള്ളതാണ്. എന്നാല്‍ ഒരു കൌതുകത്തിന് ഒന്നുകൂടെ സിനിമകളിലൂടെ യാത്ര ചെയ്തപ്പോള്‍ അധികം ആരാലും ചര്‍ച്ചചെയ്യപ്പെടാത്ത ചില നിരീക്ഷണങ്ങളിലേക്ക് എത്തിപെടാന്‍ സാധിച്ചു എന്നാണ് വിശ്വാസം. ആദ്യകാലത്ത് വന്ന കിരീടം പോലെയുള്ള സിനിമകളില്‍  "രാമപുരം" എന്നൊരു സ്ഥലപേരില്‍ തുടങ്ങുന്ന ചെറിയ  രാമായണഅംശം ക്രമേണ സിനിമയിലെ ചില   സന്ദര്‍ഭങ്ങള്‍ ആയും കഥ മുഴുവനായും അടാപ്റ്റ് ചെയ്തപോലെയും കാണപെടുകയുണ്ടായി.

ഭരതം സിനിമ മുമ്പൊക്കെ ചര്‍ച്ച ചെയ്യപെട്ട ടൈറ്റില്‍നെക്കുറിച്ച് ഒന്നുകൂടി . ജേഷ്ടന്‍ വിട്ടുപോയ അനിയന്‍റെ ദുഖം എന്ന അര്‍ഥം വരുന്ന രാമനില്‍ നിന്ന് അകന്ന ഭരതന്‍റെ ദുഖം "ഭരതം" ആയി തീരുകയാണെന്ന്. നെടുമുടിയുടെ കഥാപാത്രത്തിന്റെ പേരിലും ഒരു രാമന്‍ ഉണ്ട്. കല്ലിയൂര്‍ രാമനാഥന്‍ എന്ന പ്രശസ്ഥഗായകന്‍. ഭരതന്‍ ശ്രീരാമന്‍റെ മെതിയടികള്‍ സിംഹാസനത്തില്‍ വച്ച് ആരാധിച്ചതായി രാമാനായണത്തില്‍ പറയുന്നുണ്ട്. ഗോപി പോലീസ് സ്റ്റേഷനില്‍ നിന്ന് കിട്ടുന്ന രാമനാഥന്റെ ചെരുപ്പ് അടക്കമുള്ള വസ്തുക്കള്‍ നെഞ്ചോട്‌ചേര്‍ത്ത് പിടിക്കുന്നത് ഈ അവസരത്തില്‍ ഓര്‍ക്കാം.

ദശരഥവും ഇങ്ങനെ പേരിലും കഥയുടെ കാമ്പിലും രാമായണം ഉണ്ട്. Artificial Insemination വിഷയമായി വരുന്ന സിനിമയില്‍ രണ്ടു തരത്തില്‍ സിനിമയുടെ പേരിനെ സാധൂകരിക്കുന്ന കാര്യങ്ങള്‍ ഉണ്ട്. ഒന്ന് കോര്‍ സബ്ജെക്റ്റ് രാമായണത്തില്‍ ദശരഥന് കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നത് അലൈംഗികമായ പ്രത്യുല്‍പാദനത്തിലൂടെ ആണ്. വിശേഷമായ പായസം കഴിച്ചാണ് അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ ഗര്‍ഭിണികള്‍ ആവുന്നത്. മറ്റൊരു തലത്തില്‍ നോക്കിയാല്‍ പുത്രദുഖം എന്ന ശാപം ഉള്ള ദശരഥന്‍ മരിക്കുന്നത് മകനെ വിട്ടുപോയതിലുള്ള  agony കാരാണം ആണ്. രാജീവ് മേനോനും സമാനമായ മാനസികാവസ്ഥയില്‍ ക്ലൈമാക്സില്‍ എത്തുന്നുണ്ട്. അങ്ങനെ അച്ഛന്റെ ദുഖം എന്ന രീതിയിലും "ദശരഥം" എന്ന പേര് അര്‍ത്ഥവത്താണ് .

വാത്സല്യം സിനിമ അനുജനെയും കുടുംബത്തെയും സ്നേഹിച്ച ഏട്ടന്‍റെ കഥയാണ്. ത്യാഗം, സ്നേഹം, ഭൂമിയും വീടും വേണ്ടെന്ന് വച്ചുള്ള യാത്ര, കാടിന് സമാനമായ കുന്നിന്‍പുറത്ത് ജീവിക്കുന്ന മേലേടത്ത് രാഘവന്‍ നായര്‍  "ശ്രീരാമന്‍" തന്നെയാണ്.  രാഘവന്‍ എന്നുള്ളത് ശ്രീരാമന്‍റെ പര്യായമാണെന്നതും ക്ലൈമാക്സില്‍ പശ്ചാത്തലമായി വരുന്ന ശ്ലോകം രാമായണത്തിലെത് ആണെന്ന് എല്ലാവര്ക്കും അറിവുള്ളതാണെന്ന് വിശ്വസിക്കുന്നു. രാമായണം വായിക്കുന്ന മമ്മുട്ടിയുടെ "വാതസല്യം" സിനിമയുടെ പോസ്റ്റര്‍ ചെറുപ്പത്തില്‍ കണ്ട ഓര്‍മയുണ്ട്. സിനിമയിലെ പാട്ടിലെ ചില വരികളില്‍ പോലും ഈ രാമായണചൈതന്യം ഉണ്ട്." രാമായണം കേള്‍ക്കാതെയായ്‌ പൊന്‍മൈനകള്‍ മിണ്ടാതെയായ്‌...".. രാമായണത്തിന്റെ ഏറ്റവും അടുത്ത് നില്‍ക്കുന്ന ലോഹിതദാസ് സിനിമ ഒരുപക്ഷെ വാത്സല്യമാവും.

കമലദളത്തില്‍ വരുമ്പോള്‍ നന്ദഗോപന്റെ സ്വപനം സുമംഗലയെ കൊണ്ട്  "സീതാ രാമായണം"  കളിപ്പിക്കുക എന്നുള്ളതാണ്. പിന്നീടു ഈ ആവശ്യം പറഞ്ഞു വരുന്ന മാളവികയുടെ അഹങ്കാരം ഇല്ലാതാക്കുന്ന നന്ദഗോപന്റെ പാപമോക്ഷം പാട്ടില്‍ അഹല്യാമോക്ഷം പോലെ വരുന്നുണ്ട്. അഹങ്കാരത്തില്‍ നിന്നുള്ള മാളവികയുടെ മോക്ഷമായി കാണാം. മറ്റൊരു സാധ്യത "അഗ്നിപരീക്ഷ" ആണ്. തന്‍റെ സ്നേഹവും ആത്മാര്‍ത്ഥയും സത്യമെന്ന് കാണിക്കാന്‍ സുമംഗല തിരഞ്ഞെടുത്ത മരണത്തിലേക്കുള്ള വഴി രാമായണത്തിലെ "അഗ്നിപരീക്ഷയോട്" ഉപമിക്കാമെന്നു കരുതുന്നു.

പാഥേയം സിനിമയില്‍ കുറച്ചു പരോക്ഷമായാണ് രാമായണം കടന്നു വരുന്നത്. രാമായണത്തിലെ മറ്റു ചില വെര്‍ഷനുകളില്‍ സീത രാവണന്‍റെ പുത്രിയാണെന്ന് സൂചിപ്പിക്കുന്നുണ്ട്. കമ്പരാമായണം ആസ്പദമാക്കിയാണ് ലോഹിതദാസ് പാഥേയം എഴുതിയതെന്ന് ചില ആര്‍ട്ടിക്കിള്‍ കേട്ടിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ രാവണന്‍ സീതയെ മകളായി വരിച്ച് തന്‍റെ കൊട്ടാരത്തില്‍ കുറേകാലം വാഴിച്ച പോലെയാണ് ചന്ദ്രദാസ് ഹരിതയെ കുറച്ചു നാള്‍ തന്‍റെ കൂടെ കൂട്ടുന്നത്. ശിവന്‍ കൊടുത്ത വാളായ "ചന്ദ്രഹാസം" കയ്യില്‍ ഉള്ള രാവണന്‍ ചന്ദ്രഹാസന്‍ എന്നും അറിയപെട്ടിരുന്നു എന്ന് പണ്ട് എവിടെയോ കേട്ടിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ആ പേരിന് നല്ല സാമ്യമുള്ള "ചന്ദ്രദാസ്" എന്നതാണ് മമ്മുട്ടിയുടെ കഥാപാത്രം എന്നും നിരീക്ഷിക്കാം.

ഇങ്ങനെ സിനിമകളില്‍ പേരയും കഥാപാത്രങ്ങളുടെ പേരുകള്‍ ആയും സന്ദര്‍ഭങ്ങള്‍ ആയും ലോഹിതദാസ് രാമായണത്തെ തന്‍റെ എഴുത്തിലൂടെ എന്നും ആവാഹിച്ചിരുന്നു എന്ന് വേണം കരുതാന്‍. കൌരവര്‍, വെങ്കലം പോലെയുള്ള സിനിമകളില്‍ മഹാഭാരതത്തിന് സമാനമായ സംഗതികള്‍ ഉണ്ടെങ്കിലും രണ്ടു ഇതിഹാസങ്ങളും ഒരു താരതമ്യപഠനം ചെയ്‌താല്‍ മനുഷ്യവികാരങ്ങള്‍ കൂടുതല്‍ രാമായണത്തിലാണെന്ന് ഞാന്‍ ഒരു നിഗമനത്തില്‍ എത്തിയിട്ടുണ്ട്. മനുഷ്യമനസ്സിന്റെ കഥകള്‍ മണ്ണിന്‍റെ ഗന്ധം ചേര്‍ത്തെഴുതിയ ലോഹിതദാസ് കൂടുതല്‍ രാമായണത്തെ ഇഷ്ട്ടപെട്ടിട്ടുണ്ട് എന്നതില്‍ കൂടുതല്‍ തെളിവ് വേണ്ടാ എന്ന് കരുതുന്നു.

The Sanjay-Bobby Redemption

Redemption എന്ന വാക്ക് പരിച്ചയമില്ലാത്ത സിനിമാസ്വാദകര്‍ വിരളമാണ്. The Shawshank Redemption എന്ന ഒറ്റ സിനിമ കൊണ്ട് പരിചിതമായ വാക്കും അര്‍ത്ഥവും. യഥാക്രമം തര്‍ജ്ജമ ചെയ്‌താല്‍ "പാപവിമുക്തമാക്കല്‍", "തിരിച്ചെടുക്കല്‍" എന്നൊക്കെ  നിരൂപിക്കാം. ചെയ്ത തെറ്റ് തിരുത്താനുള്ള അവസരം ഉചിതമായി ഉപയോഗിക്കുന്ന പ്രക്രിയ അല്ലെങ്കില്‍ കുറ്റാരോപിതമായതോ അപഹാസ്യരായതോ സ്ഥിതിയില്‍ പഴയ സല്‍പേര് തിരിച്ചെടുക്കല്‍ . ഈ   വാക്കിന്‍റെ അര്‍ത്ഥത്തോട് ഇഴചേര്‍ന്ന് കിടക്കുന്നതാണ് "കുറ്റബോധം" അഥവാ guilt-ridden. മലയാളത്തിലെ നവധാരസിനിമകള്‍ക്ക് തുടക്കം കുറിച്ച എഴുത്തുക്കാര്‍ എന്ന നിലക്ക് ബോബി സഞ്ജയ്‌ സിനിമകളില്‍ എല്ലാം വരുന്ന എലമെന്റ്റ് എന്താണെന്ന് എന്ന് പെട്ടന്ന് ചോദിച്ചാല്‍ ഡോക്ട്ടര്‍ , ഹോസ്പിറ്റല്‍ എന്നൊക്കെ ഉത്തരം വരുമെങ്കിലും ഒരു തീം എന്ന നിലക്ക് പശ്ചാത്താപവും പാപവിമുക്തമാക്കലും ആണ് റിപ്പീറ്റ് ചെയ്തു വരുന്നത് എന്നത് ശ്രദ്ധേയം ആണ്. കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുടെ മാനസികാവസ്ഥയും ഇവര്‍ തിരകഥ എഴുതിയ ഏകദേശം എല്ലാ സിനിമകളിലും മേല്‍ പറഞ്ഞ റിഡമ്പ്ഷന്‍ എന്ന കണ്ണിയോട് ചേര്‍ത്ത് വക്കാവുന്ന ആംഗിള്‍ കാണാം.

ആദ്യ ഫീച്ചര്‍ ഫിലിം ആയ എന്‍റെ വീട് അപ്പുവിന്റെയും സാങ്കേതികമായി പറഞ്ഞാല്‍  Redemption നിലേക്ക് കാര്യങ്ങള്‍ വരുന്നില്ലെങ്കിലും വാസു എന്ന ബാലന്‍ ജുവനൈല്‍ ഹോമിലെ വാസത്തിന് ശേഷം തന്‍റെ മാതാപിതാക്കളുടെ അടുത്തേക്ക് വരുന്നതും പുതിയ അനുജനെ കാണുന്നതും പാപഭാരത്താല്‍ നീറി ഒരു വെള്ളതുണി സമ്മാനമായി കൊടുക്കുമ്പോള്‍ ആണ് സിനിമ അവസാനിക്കുന്നത്. തിരിച്ചു സമൂഹത്ത്തിലെക്കും വീട്ടിലേക്കും പോകണമെന്നുള്ള തീരുമാനവും ഒക്കെ മേല്‍ പറഞ്ഞ "കുറ്റബോധം" ആയി ബന്ധപ്പെട്ടുള്ളതാണ്. കഥ കുറച്ചു കൂടി നീട്ടുകയായിരുന്നെങ്കില്‍ നല്ലൊരു Redemption സ്കോപ് ഉണ്ടായിരുന്നു. രണ്ടാമത്തെ സിനിമയായ നോട്ട്ബുക്കും കൌമാരഗര്‍ഭധാരണത്തിന്‍റെയും പാരെന്റിംഗ് രീതികളുടെയും  ആകുലതകള്‍ പങ്കു വച്ച സിനിമയാണെങ്കില്‍ കൂടി സിനിമയുടെ അവസാനത്തില്‍ തങ്ങള്‍ ചെയ്ത തെറ്റുകള്‍ മനസ്സിലാക്കി അതിന്‍റെ പ്രായശ്ചിത്തത്തിന് മുതിരുന്നുണ്ട് സൂരജും പൂജയും. സിനിമയുടെ ക്ലൈമാക്സില്‍ വ്യക്തമായി ഒരു Redemption കേസ് ആയി കാണിക്കുന്നുമുണ്ട്.

മൂന്നാമ്മത്തെ സിനിമയായ ട്രാഫിക് ശെരിക്കും Redemption ന്‍റെ അയ്യരുകളിയാണ്. കൈക്കൂലി ആരോപണത്തില്‍ ഉള്ള സുദേവനും താന്‍ ഓടിച്ച ബൈക്ക് കാരണം സുഹൃത്ത് അപകടത്തില്‍ ആയതില്‍ നീറുന്ന രാജീവും ഭാര്യയെ വണ്ടി ഇടിച്ചു കൊല്ലാന്‍ ശ്രമിച്ച ആബേലും ആദ്യം മിഷന്‍ നിരസിച്ച കമ്മീഷണര്‍ അജ്മലും താരപ്രഭയില്‍ മങ്ങി ജീവിതവും ഭാര്യയേയും കുട്ടികളെയും മറന്ന സിദ്ധാര്തും അവസാനം അതെ താരമഹിമ നല്ലൊരു കാര്യത്തിന് ഉപയോഗിച്ച് ഇതിന്‍റെ ഭാഗഭാക്കാവുന്നത് എല്ലാവരും അങ്ങനെ  ചെയ്ത തെറ്റ് തിരുത്താനുള്ള അവസരം ആയിട്ടാണ് കാണുന്നത്. ലാല്‍ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന സിനിമയും ഇതിന് അപവാദമല്ല. മൂന്നാറിലെ ഹോസ്പിറ്റലിന്റെ പേര് തന്നെ "Redemption" എന്നാണ്. താന്‍ ചികിത്സ നിഷേധിച്ച  SI പുരുഷോത്തമന്റെ മകളുടെ കാല്ക്കല്‍ മാപ്പിരക്കുന്ന രവി തരകന്‍ ഒക്കെ അനേകം പശ്ചാത്താപവിവശരായ സഞ്ജയ്‌ ബോബി കഥാപാത്രങ്ങളില്‍ ഒന്ന് മാത്രം.

എന്നാല്‍ മുംബൈ പോലീസില്‍ ചെയ്ത തെറ്റിന് കുറ്റബോധം തോന്നുമെങ്കിലും പിന്നീടു Redemption ആന്റണി മോസസിന് സ്വയം ചെയ്യാന്‍ അവസരം ഇല്ലെന്നിരിക്കെ  ഫര്‍ഹാന്‍ "ചെയ്യിപ്പിക്കുകയാണ്". കടിച്ച പാമ്പിനെകൊണ്ട് തന്നെ വിഷമിറക്കുന്ന രീതി. ഹൌ ഓള്‍ഡ്‌ ആര്‍ യു എന്ന സിനിമയില്‍ സോഷ്യല്‍ മീഡിയയില്‍ ഒക്കെ അപഹാസ്യയായ തന്‍റെ സല്‍പേരും വ്യക്തിതവും "തിരിച്ചെടുക്കുന്ന" അര്‍ഥം വരുന്ന റിഡമ്പ്ഷന്‍ തന്നെയാണ്. ഒരു ഹോസ്പിറ്റലിന്റെ പേര് തന്നെ അങ്ങനെ സിനിമയില്‍ കൊടുക്കണമെങ്കില്‍ ബോബി സഞ്ജയ്‌ സിനിമകളില്‍ ആവര്‍ത്തിച് വരുന്ന ഈ കാര്യം യാദൃശ്ചികമാവാന്‍ തരമില്ല എന്നാണ് എന്‍റെ ഒരു നിരീക്ഷണം.

വാല്‍കഷ്ണം - കാസനോവ എന്ന തെറ്റിന്‍റെ Redemption ബോബി-സഞ്ജയ്‌  പ്രേക്ഷകരോട് തീര്‍ത്തത് മികച്ച സിനിമകള്‍ നല്‍കികൊണ്ട് തന്നെയാണ്  ..

"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...