Thursday, February 16, 2017

ക്യാമറ ചലങ്ങളിലൂടെ പാത്രസൃഷ്ടി

കഥാപാത്രത്തിന്‍റെ സ്വഭാവം ക്യാമറ മൂവ്മെന്ടിലൂടെ establish ചെയ്യുന്ന രീതിയാണ് കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയിലെ "സുന്ദരി രെട്ടെ വാല്‍ സുന്ദരി" എന്ന പാട്ട്. പാട്ടിന്‍റെ വരികളിലൂടെയും സന്ദര്‍ഭങ്ങളിലൂടെയും അനാവരണം ചെയ്യുന്നത് അമുതയുടെ വികൃതിയാണ്. അതിനെ പിന്താങ്ങുന്ന രീതിയിലാണ് രവി കെ ചന്ദ്രന്‍ ക്യാമറ ചലിപ്പിക്കുന്നത്. അനാവശ്യമായ ക്യാമറ ചലനങ്ങള്‍ ഷാജികൈലാസ് രീതിയിലാണെങ്കില്‍ നമ്മുക്ക് തലവേദന എടുക്കും. പക്ഷെ ഇവിടെ അമുതയുടെ സ്വഭാവത്തെ ദൃഢീകരിക്കുന്ന അവളുടെ ചലനങ്ങള്‍ ഒപ്പിയെടുക്കുന്നതിനാല്‍ ക്യാരക്റ്റര്‍ നമ്മുക്ക് എളുപ്പം കണക്റ്റ് ചെയ്യാന്‍ പറ്റും.

ആണ്‍കുട്ടികളെ അനുസ്മരിപ്പിക്കുന്ന വികൃതിയായ സദാ ഓടിച്ചാടി മറിയുന്ന എല്ലാം തട്ടിമറിക്കുന്ന അടികൂടുന്ന അമുതയെക്കുറിച്ചാണ് പാട്ട്. പാട്ടില്‍ അവളുടെ കുട്ടിത്തമുള്ള സ്വഭാവം ഉറപ്പിക്കുക എന്നതില്‍ കവിഞ്ഞ് വേറെ ഉദ്ദേശം ഒന്നും ഇല്ല. പാട്ടിലെ ഓരോ സീനും ഓരോ jerk നല്‍കിയാണ്‌ തുടങ്ങുന്നത്. സ്ലോമോഷന്‍ - റിയല്‍ടൈം മിക്സ് ധാരാളം വരുന്നുണ്ട് പാട്ടില്‍. കുട്ടികള്‍ അങ്ങനെയാണ് അവരുടെ ഓട്ടവും നടത്തവും ചിലപ്പോ ഫാസ്റ്റ് ചിലപ്പോ സ്ലോ. ഒരിക്കലും അടങ്ങിയിരിക്കാത്ത അമുതയെ പിന്‍തുടരുന്ന ക്യാമറ അവളുടെ ചലനങ്ങള്‍ എന്നോണം കട്ടിലിന്‍റെ അടിയിലൂടെയും, ഗോവണിപടികള്‍ കയറിയും മുകളില്‍ കൂടി ഒക്കെ പോകുന്നുണ്ട്. പെട്ടന്ന് സൂം ഔട്ട്‌ ചെയ്യുന്ന രീതിയും ജിബ് ഷോട്ടുകളും ഉണ്ട്. അവള്‍ തുള്ളിചാടുമ്പോള്‍ തലതിരിച്ചുള്ള ക്യാമറയും ഒക്കെ കാണിക്കുമ്പോള്‍ അമുതയുടെ കുസൃതിത്തരങ്ങളും കുട്ടി പോക്കിരിത്തരങ്ങളും ആണ് ഇവിടെ കാണികളുടെ മനസിലേക്ക് കുടിയിരുത്തുന്നത്.

വൈരമുത്തു എഴുതിവച്ചിരിക്കുന്നത് "അമുതയെ പെട്ടിക്കുള്ളെ അടക്ക മുടിയുമാ?" എന്നാണ്. അങ്ങനത്തെ പൊട്ടിത്തെറിച്ച ഒരു പെണ്‍കുട്ടിയെ ക്യാമറ ചലങ്ങളിലൂടെ അവളുടെ സ്വഭാവം execute ചെയ്യുന്ന വളരെ യുക്തിയുക്തമായ രീതിയാണ് ഈ പാട്ട്. മണിരത്നത്തിന്‍റെ സപ്പോര്‍ട്ട് ഉണ്ടെങ്കിലും ആ പാട്ടിന്‍റെ സന്ദര്‍ഭത്തെയും കാതലായ അവളുടെ സ്വഭാവത്തെയും ആവാഹിച്ച് ഇങ്ങനെയുള്ള ഷോട്ടുകള്‍ സെലെക്റ്റ് ചെയ്ത രവി കെ ചന്ദ്രന് ഒരു കൂപ്പുകൈ.


Thursday, February 9, 2017

മൂന്ന് ത്രില്ലർ ഓപ്പണിംഗ് സീനുകൾ

മലയാളത്തിലെ revenge ത്രില്ലറുകളിൽ ഏറ്റവും മികച്ചതെന്ന് കരുതാവുന്ന  മൂന്നെണ്ണമായ കൗരവർ, താഴ്വാരം, ചാണക്യൻ എന്നീ സിനിമകളുടെ ഓപ്പണിങ് സീൻ/ഷോട്ട് അനലൈസ് ചെയ്‌താൽ മൂന്നിലും പ്രതികാരത്തിന്റെ  modus operandi എങ്ങനെയായിരിക്കുമെന്നു ഒരു സൂചന നൽകുന്നുണ്ട്.

കൗരവർ - സിനിമയുടെ അവസാനത്തോടെ ത്രില്ലർ മൂഡിൽ നിന്ന് മാറി വൈകാരികതലത്തിലേക്ക് വരുന്നുണ്ടെങ്കിലും ഓപ്പണിങ് ക്രെഡിറ്സ് ഒരു ആലയുടെ പെയിന്റിങ് റിയൽ ഇമേജ് ആയി ഡിസോളവ് ചെയ്താണ് കാണിക്കുന്നത്. കൊല്ലന്റെ ആലയിൽ തോക്ക് ഉണ്ടാക്കിയെടുക്കുന്നത് അവസരം കിട്ടിയാൽ അടിക്കുമെന്നുള്ള ഒരു partially planned പ്രതികാരം ആയി നിരീക്ഷിക്കാം. രാത്രിയിൽ കഷ്ടപ്പെട്ട്  ഇരുന്നു ചെയ്യിപ്പിക്കുന്നതിൽ പ്രതികാരത്തിന്റെ തീവ്രതയുണ്ട്. പ്രതിയോഗി പോലീസുകാരൻ ആയതിനാൽ "തോക്ക്" തന്നെയാണ് ആയുധം. ആലയും തീയും ഒക്കെ മനസ്സിൽ "ഊതികാച്ചിയെടുത്ത" പ്രതികാരത്തിന്റെ ജ്വലിക്കുന്ന സിംബലുകൾ ആണ്.

താഴ്വാരം - അടുത്ത സുഹൃത്തിനൊപ്പമുള്ള ഫ്രെയിം ചെയ്ത ഫോട്ടോ ചുമരിൽ നിന്ന് എടുത്ത് അതിൽ കത്തി കൊണ്ട് സുഹൃത്തിന്റെ ഫോട്ടോ കീറി മാറ്റുന്നതാണ് ഓപ്പണിങ് ഷോട്ട്. നേരിട്ടുള്ള ഒരു സംഘട്ടനമോ മൽപിടുത്തമോ സൂചിപ്പിക്കുന്ന ഒരു ആയുധം ആണ് കത്തി. ഇവിടെ പ്രതികാരം അത്ര planned അല്ല. അവൻ എവിടെയാണെങ്കിലും നേരിട്ട് ചെന്ന് അങ്ങ് കൊല്ലുക എന്ന രീതി. കത്തിക്ക് ഒരു വന്യ സ്വഭാവം ഉണ്ട്. അതീ സിനിമക്കും ഉണ്ട്.

ചാണക്യൻ - റൂട്ട് മാപ്പും മിനിയേച്ചർ റോഡും പ്രതിമയും റിമോട്ട് കാറും ഉപയോഗിച്ചുള്ള ഹൈ ടെക്ക് പ്രതികാരം. മലയാള സിനിമയിൽ ചാണക്യന്റെ മഹത്വം ഈ പറഞ്ഞ technical revenge സ്റ്റൈൽ ഉള്ളത്കൊണ്ട് ആണ്. സാങ്കേതികവിദ്യ ഉപയോഗിച്ച് റിമോട്ട് കാർ ബോംബ് വച്ച് പ്രതിയോഗിയെ കൊല്ലാൻ ശ്രമിക്കുന്ന നായകൻറെ ഓപ്പണിങ് സീൻ പിനീടങ്ങോട്ട് ഈ സിനിമ ഏത് ഴൊനർ ആണെന്ന് വ്യക്തമായ സൂചന നൽകുന്നു.

ഇത് ലിസ്റ്റ്‌ ഒന്നും അല്ല. മൂന്നു സിനിമകളിലും പ്രതികാരം എങ്ങനെ ആയിരിക്കുമെന്നു കാണിക്കാനുള്ള ശ്രമം ഓപ്പണിങ് സീനിൽ നടന്നതായി തോന്നി. അതാണ് ഈ പോസ്റ്റിനാധാരം.

Tuesday, February 7, 2017

താര ദ്വയങ്ങൾ ഉയരുമ്പോൾ

ജിയോപൊളിറ്റിക്കലി ലോകരാഷ്ട്രങ്ങളെ രണ്ടു തട്ടുകളിൽ ആക്കിയ ശീതയുദ്ധത്തിന്റെ(cold war) ഒരേ ഒരു പോസിറ്റിവ് വശമായി ചരിത്രകാരന്മാർ കരുതുന്ന ഒന്നാണ് അവരുടെ ശാക്തികബലാബലം മൂലം ഉണ്ടായ ശാസ്ത്ര-സാങ്കേതികവിദ്യയിലെ വളർച്ച. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ "സ്‌പേസ് റേസ്" കൊണ്ടും മൈക്രോചിപ് പോലെയുള്ള കണ്ടുപിടുത്തങ്ങൾ കൊണ്ടും മനുഷ്യരാശിക്ക് ഉണ്ടായ ഗുണം. മൂൺ മിഷനും ഇന്റർ പ്ലാനട്ടറി മിഷനുമെല്ലാം പരസ്പരം ആരാദ്യം ചെയ്യും എന്ന് വെല്ലുവിളിച്ചു കൊണ്ട് തന്നെയായിരുന്നു . ഗ്രഹങ്ങളെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും കൂടുതൽ അറിവ് ലഭ്യമാവാൻ ഈ "മത്സരം" സഹായമായി.

ഇങ്ങനെ തുല്യശക്തികൾ അറിഞ്ഞോ അറിയാതെയോ ആരോഗ്യകരമായ കിടമത്സരം നടത്തുമ്പോൾ അവർ വിരാജിക്കുന്ന മേഖലക്ക് മൊത്തത്തിൽ ഉയർച്ച ഉണ്ടാകുന്നതായും തന്മൂലം     ക്വാളിറ്റി പ്രോഡക്റ്റ്സ് ലഭിക്കുന്നു എന്നത്‌ നല്ല ഒരു തോട്ട് പ്രോസസ് ആണ്. സിനിമയിൽ അങ്ങനെ നോക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ മലയാളം ഇൻഡസ്ട്രി ആണെന്ന് പറയേണ്ടി വരും. എൺപതുകളുടെ അവസാനത്തോടെ മലയാളത്തിൽ വ്യക്തമായ സ്ഥാനം ഉണ്ടാക്കിയ മമ്മൂട്ടി-മോഹൻലാൽ ദ്വയങ്ങൾ തങ്ങളുടെ പൊട്ടൻഷ്യൽ കൊണ്ട് അന്നത്തെ സമാന്തര-വാണിജ്യ സിനിമാക്കാർക്ക് മികച്ച കഥാപാത്രങ്ങളും സിനിമകളും ഉണ്ടാക്കാനുള്ള രാസത്വരകങ്ങൾ ആയി വർത്തിക്കുകയായിരുന്നു. 

തൊണ്ണൂറുകളുടെ പകുതിയോളം വരെ ഇവർ മത്സരിച്ചഭിനയിച്ച കാലഘട്ടം തന്നെയാണ് ഇരുവരുടെയും മികച്ച അഭിനയ മുഹൂർത്തങ്ങളും സിനിമകളും എന്ന് പറയാം. ആരോഗ്യപരമായ മത്സരത്തിന്റെ ഏറ്റവും മികച്ച ബാക്കിപത്രം ആണ് മലയാളസിനിമയിലെ ഈ പിരീഡ്. ചരിത്രം നോക്കിയാൽ എഴുപതുകളിൽ ഹോളിവുഡിൽ വ്യക്തമായ മെത്തേഡ് അഭിനയശൈലികൾ കൊണ്ട് തുല്യശക്തികൾ എന്ന് വാഴ്ത്തപ്പെട്ട ഡി നീറോ-പാച്ചിനോ എന്നിവരുടെയും മികച്ച സിനിമകൾ അക്കാലത്തു ആണ്. ഇവിടെയും നേരത്തെ സൂചിപ്പിച്ച മത്സരബുദ്ധി ഗുണം ചെയ്തിട്ടുണ്ട്.

മറ്റൊരു ശ്രദ്ധേയ ഉദാഹരരണം ഹിന്ദിയിലെ 70-80 കാലഘട്ടത്തിലെ സമാന്തര സിനിമയിൽ ആണ്. നിഹലാനിയും ബെനഗലും നയിച്ച ഈ ശാഖയിൽ അപൂർവ്വത എന്ന് പറയാവുന്ന കാര്യം നടൻമാരുടെയും നടിമാരുടെയും കേസിൽ ഉയർന്നു വന്ന ഏറെക്കുറെ തുല്യശക്തികൾ ആയ ഓംപുരി - നസീറുദിൻ ഷാ ജോഡിയും ശബാന ആസ്മി - സ്മിതാ പാട്ടിൽ ജോഡിയും ആയിരുന്നു. വലിയ രീതിയിൽ ഇവർ വാണിജ്യസിനിമാ പരീക്ഷണങ്ങളും നടത്തിയില്ല. നേഷണൽ അവാർഡ് നേടിയ ഗോഡ്മദർ പിന്നെ ചെറിയ ചില നല്ല പ്രകടനങ്ങൾ ഒഴിച്ചാൽ സ്മിതാ പാട്ടിൽ മരിച്ചതിന് ശേഷം ശബാന ആസ്മിക്ക് അത്രത്തോളം നല്ല റോളുകൾ ലഭിച്ചില്ല എന്നത്  വസ്തുതയാണ്.

രാവണപ്രഭുവിൽ "നീലനില്ലെങ്കിൽ ശേഖരനും ഇല്ല" എന്ന് പറയുന്ന പോലെ ശക്തനായ എതിരാളി ചിലപ്പോഴെങ്കിലും "അവനെക്കാൾ മികവുറ്റത് സൃഷ്ടിക്കാൻ"  ഒരു പ്രചോദനം ആവും. നടന്മാർ ഇത് തിരിച്ചറിഞ്ഞില്ലെങ്കിലും എഴുത്തുകാർക്ക് ഈ പ്രതിഭാസം അറിയാൻ കഴിയും, അവരുടെ തൂലിക ആ മത്സരം സൃഷ്‌ടിക്കാൻ പാകപ്പെടും. അപവാദങ്ങൾ ഉണ്ടെങ്കിലും ആരോഗ്യപരമായ മത്സരങ്ങൾ സിനിമക്ക് (അകത്തു മാത്രം) ഗുണങ്ങളെ ഉണ്ടാക്കിയിട്ടുള്ളൂ എന്ന് കരുതാം.


Thursday, February 2, 2017

ജനതാ ഗ്യാരേജ് "ലാലത്വം"

ജനതാ ഗ്യാരേജ് എന്നാണു പേരെങ്കിലും സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച സത്യ ഒരേ ഒരു സീനിൽ മാത്രമേ അയാളിലെ "കാർ മെക്കാനിക്ക്" എത്ര മാത്രം എക്സ്പീരിയൻസും വണ്ടികളെക്കുറിച്ചു നല്ല അവഗാഹവും ഉള്ളതാണെന്ന് സ്ഥാപിക്കുന്നുള്ളു.

റിപ്പയർ ചെയ്ത വണ്ടി ഒന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ കൂട്ടാളി ആവശ്യപ്പെടുമ്പോൾ വളരെ കാഷ്വൽ ആയി ആ കാർ ഓടിച്ചു നോക്കുന്നുണ്ട് സത്യ. പൊതുവെ വളരെ ലൗഡ് അഭിനയം ആവശ്യപ്പെടുന്ന തെലുങ്ക് ഇൻഡസ്ട്രിയിൽ അഭിനയിക്കുമ്പോൾ പോലും ഈ സീനിൽ ഒക്കെ മോഹൻലാൽ തൊണ്ണൂറുകളിൽ നമ്മെ വിസ്മയിപ്പിച്ച അയത്നലളിതമായ അഭിനയത്തിന്റെ ചെറിയ ഒരു മിന്നാലാട്ടം കൊണ്ട് വരുന്നുള്ളതായി തോന്നി.

ഇതിലെ സത്യ മറ്റുള്ള ഗോഡ്ഫാദർ ഫിഗറുകളിൽ നിന്ന് വിഭിന്നമായി ഏറെക്കുറെ സാഥ്വികനും കുടുംബത്തോടൊപ്പം കൂടുതൽ നേരം ചിലവഴിക്കുന്നവനും ആണ്. ചില നേരങ്ങളിൽ അവശ്യഘട്ടങ്ങളിൽ മാത്രമേ സത്യ പൊട്ടിതെറിക്കുന്നുള്ളൂ. അങ്ങനെ സ്വതവേ കൂൾ ആയ ഒരാൾ മറ്റു വരുംവരായ്കകളെ കുറിച്ച് യാതൊരു ആശങ്കയും ഇല്ലാതെ കാർ ഓടിക്കുകയാണ്. ശ്രദ്ധിച്ചാൽ മനസ്സിലാകും വളരെ മൈൽഡ് എക്സപ്രഷനുകളിൽ ആണ് ഗിയർ ചെയ്ഞ്ച് ചെയ്യുമ്പോഴും സ്റ്റീയറിങ് തിരിക്കുമ്പോഴും തല ചെരിച്ചും ചെവി വട്ടം പിടിച്ചും കാറിന്റെ "കണ്ടീഷൻ" അയാൾ മനസ്സിലാക്കുന്നുണ്ട്. ചെറിയ ഒരു സ്പെയർപാർട്സ്സിന്റെ അനക്കം പോലും മനസ്സിലാക്കുന്ന തഴക്കം ചെന്ന ഒരു കാർ മെക്കാനിക്കിന്റെ സറ്റിൽ ശരീരഭാഷ അറിയാതെ കടന്നു വരുന്നുണ്ട്.

പറഞ്ഞു വന്നത് ജനതാഗ്യാരേജ് അതിഗംഭീര സിനിമയാണെന്നോ നഖം അഭിനയിച്ചു എന്നോ അല്ല. ശരാശരിയിൽ നിൽക്കുന്ന സിനിമയും മോഹൻലാലിനെ സംബന്ധിച്ചിടത്തോളം യാതൊരു വെല്ലുവിളിയും ഇല്ലാത്ത ക്യാരക്റ്റർ. പക്ഷെ അയാളുടെ സ്വസിദ്ധമായ ഈസിനെസ് അഭിനയത്തിൽ കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞു. ജില്ലയുടെ സംവിധായകൻ ഒരുപക്ഷെ 2000 തിന് ശേഷമുള്ള ലാലിനെ ആരാധിച്ചപ്പോൾ ജനത ഗ്യാരേജ് സംവിധായകൻ ഇഷ്ടപെട്ടിരുന്നത് തൊണ്ണൂറുകളിലെ മോഹൻലാൽ സിനിമകളെ ആയിരുന്നിരിക്കാം.


ചില തന്തക്ക് വിളികൾ

സുഹൃദ്ബന്ധങ്ങളിലെ തീവ്രതക്ക് കാലം ഒരു ഘടകമല്ലെങ്കിലും, തൊണ്ണൂറുകളിലെ സിനിമകളിലെ ഫ്രണ്ട്ഷിപിന് അതിലെ ചെറു "കലഹങ്ങൾക്ക്" മനസ്സിനേയും ആ ബന്ധത്തെയും മുറിവേല്പിക്കാതെ തന്നെ "തന്തക്ക് വിളിക്കാൻ" ഒരു സ്വാതന്ത്ര്യം ഉണ്ടായിരുന്നതായി തോന്നുന്നു. അത് സിനിമക്ക് അകത്തും പുറത്തും സൗഹൃദവലയങ്ങൾക്ക് പതിവിൽ കവിഞ്ഞു പ്രാധാന്യം കൊടുത്തിരുന്നു പ്രിയദർശന്റെ സിനിമകളിൽ ആണ് കൂടുതൽ എന്നുള്ളതും ശ്രദ്ധേയമാണ്.

"തന്തക്ക് വിളിക്കുന്നതിൽ" അതും അടുത്ത സുഹൃത്തുക്കൾ തമ്മിലുണ്ടാവുന്ന ചെറു സൗന്ദര്യപിണക്കങ്ങളിലും സ്പർദ്ധകളിലും ആ ബന്ധത്തിന്റെ ഒരു കെട്ടുറപ്പ് കൂടി വ്യക്തമാകുന്നുണ്ട്. താൻ ജീവിതത്തിൽ ഏറ്റവും ആരാധിക്കുന്ന / ബഹുമാനിക്കുന്ന അച്ഛനെ പറയാൻ നൽകുന്ന "സ്വാതന്ത്ര്യം". പല സുഹൃദ്ബന്ധങ്ങളും തകരുന്നത് ഈ "സ്വാതന്ത്ര്യത്തെ" മുളയിലേ നുള്ളികളഞ്ഞു കൊണ്ടായിരിക്കാം. പിന്നീടുള്ളത് ചില "സീമകൾ" നിശ്ചയിച്ചുകൊണ്ടുള്ള ഒരു റിലേഷൻ ആണ്.

പരസ്പരം തെറി വിളിക്കുന്നതും അശ്ലീലം പറയുന്നതും ഒക്കെ സുഹൃത്തുകൾ ചെയ്യാറുണ്ടെങ്കിലും അതിലൊന്നും ഈ പറഞ്ഞ "തന്തക്ക് വിളി" യുടെ സ്നേഹമോ അവകാശമോ ഉണ്ടെന്ന് തോന്നിയിട്ടില്ല. പ്രിയദർശൻ സിനിമകളിൽ കാണിക്കുന്ന ഫ്രണ്ട്ഷിപ്പുകളിൽ നേരത്തെ പറഞ്ഞ "സ്വാതന്ത്ര്യം" എസ്റ്റാബ്ലിഷ്‌ ചെയ്യുന്നത് ത്യാഗത്തിന്റെ കഥകളോ ഫ്‌ളാഷ്ബാക്കോ ഒന്നും കാണിക്കാതെ തന്നെ ഈ ഒരൊറ്റ തന്തക്ക് വിളിയിലൂടെ ആണെന്ന് തോന്നിയിട്ടുണ്ട്.

പാടിപ്പുകഴ്ത്താത്ത ചില ഹീറോയിസം

മാളൂട്ടിയിലെ എഞ്ചിനിയർ വിത്സൺ ചെറിയാൻ.

ഹോളിവുഡ് ഡിസാസ്റ്റർ / ഹോസ്റ്റേജ് സിനിമകളിൽ ഒക്കെ ക്രിട്ടിക്കൽ സിറ്റ്വെഷൻ കൈകാര്യം ചെയ്യാൻ ഏതെങ്കിലും എക്സ്പെർട്ടസ് കഥാഗതിയിൽ വരും. മനസ്സാനിധ്യവും യുക്തിയും അപാര ധൈര്യവുമാണ് ഇവരുടെ കൈമുതൽ. അങ്ങനെ ഒരു ജോനർ മലയാളത്തിൽ ഇല്ലാത്തത് കൊണ്ട് തന്നെ അങ്ങനത്തെ ക്യാരകട്ടേഴ്സും വിരളമാണ്.

എന്നാൽ അത്തരത്തിൽ ഒരു പാത്രശൃഷ്ടി ആണ് ദേവൻ അവതരിപ്പിച്ച വിത്സൺ ചെറിയാൻ. നായകനെ പിന്നീട് ഒരു സഹനടൻ ആക്കികൊണ്ട് വിത്സൺ ആണ് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി കാര്യങ്ങൾ തന്റെ കയ്യിലേക്ക് എടുക്കുന്നത്. ഇമോഷണൽ ആവാതെ പ്രായോഗിക ബുദ്ധിയും മനസ്സാനിധ്യവും കൊണ്ട് ആ മിഷൻ വിജയിപ്പിച്ച ആൾ. ഡോക്റ്ററെ വിളിക്കാനും ഒരു തോട്ടി കൊണ്ട് മാളൂട്ടിയെ രക്ഷപെടുത്താൻ നോക്കുകയും പിന്നീട് ഫയർഫോഴ്‌സ്ന്റെ ഒപ്പം നിന്ന്‌ കാര്യങ്ങൾ എക്സിക്യൂട്ട് ചെയ്ത നേത്രപാടവും ഉള്ള "ഹീറോയിസം" കാണിച്ച വ്യക്തി.

ആടുതോമായാണോ ബിലാൽ ആണോ യഥാർത്ഥ ഹീറോയിസം കാണിച്ചത് എന്ന ചർച്ചയിൽ നിന്നാണ് മലയാള സിനിമ അധികം പാടിപുകഴ്ത്താത്ത ഇത്തരം ചില "ഹീറോയിസം" കാണിച്ചവർ ഉണ്ടെന്ന തിരിച്ചറിവിലേക്ക് എത്തിയത്.


"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...