Friday, July 28, 2017

എന്തുകൊണ്ട് ഹ്യുമർ ?

“Gentlemen, You Can't Fight In Here! This is The War Room."

കുബ്രിക്കിന്റെ മാസ്റ്റര്‍പീസ്‌ സറ്റയര്‍ ആയ Dr. Strangelove: or How I Learned To Stop Worrying And Love The Bomb എന്ന സിനിമയിലെ ഒരു  സംഭാഷണം ആണ്. ഒരേ സമയം ഐറണി ആയും തമാശയായും ഒരു സുപ്രധാനമായ വിഷയത്തെ സൂചിപ്പിക്കുകയാണിടെ. കോള്‍ഡ് വാറും   ന്യുക്ക് ഭീഷണികളും ഒക്കെ അസംഗതമായാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്.

ഗൌരവമായ ഒരു പ്രമേയം സിനിമയാക്കുമ്പോള്‍ പ്രമേയപരിചരണം  "ഗൌരവം" തന്നെ ആവേണ്ടതുണ്ടോ? സീരിയസ് വിഷയങ്ങള്‍ സന്ദര്‍ഭങ്ങളിലും സംഭാഷണങ്ങളിലും ഒക്കെ ഹാസ്യത്തിന്റെ മേമ്പൊടി വിതറി കാലാതീതമായ ഒട്ടേറെ സിനിമകള്‍ നമ്മുക്ക് ചിരപരിചിതമാണ്. The Great Dictator, Being There, Dr. Strangelove, Life is Beautiful, Monty Python, Blazing Saddles  തുടങ്ങിയ സിനിമകള്‍ മുന്നോട്ട് വക്കുന്ന രാഷ്ട്രീയം വളരെ ഗൌരവപൂര്‍ണമാണ് എന്നാല്‍ പ്രമേയപരിചരണത്തിലെ  "ഹാസ്യരസം" ഈ പറഞ്ഞ സിനിമകള്‍ക്കൊക്കെ വലിയൊരു റീച് കിട്ടാന്‍ സഹായിച്ചിട്ടുണ്ട്. അത് സറ്റയറൊ , സ്ലാപ്സ്സ്റ്റിക്കോ, കോമഡി -ഡ്രാമയോ ഒക്കെ ആവാം. ഏതു ഐഡിയോളജിയും അര്‍ഹിക്കുന്ന ഗൌരവത്തോടെ ജനങ്ങളിലേക്ക് എത്തണമെങ്കില്‍ നര്‍മ്മം തന്നെയാണ് അത്ത്യുത്തമം. കുഞ്ചന്‍ നമ്പ്യാരും, വി കെ എനും, ബഷീറും ഒക്കെ മുന്നോട്ട് വച്ച "വലിയ ചിന്തകള്‍"  ചെറിയ ചിരികളിലൂടെ ആയിരുന്നു.

 സമാന്തരസിനിമകള്‍ക്ക് അറിഞ്ഞോ അറിയാതയോ വന്ന  "ഗൌരവ" ഭാവം ഒരുപക്ഷെ വലിയൊരു അംശം സാമാന്യജനത്തെ അതില്‍ നിന്ന് അകറ്റുകയോ ഒരു  മുന്‍വിധി സൃഷ്ടിക്കാനും കാരണമായിട്ടുണ്ട്. ചില അപവാദങ്ങള്‍ ഉണ്ടെങ്കില്‍ കൂടി  സിനിമയുടെ ഉത്ഭവകാലം തൊട്ടുള്ള കോമഡി എന്ന ഴോനാര്‍ ഇന്നും മലയാളത്തിലെ ആര്‍ട്ട് സിനിമാ / മിഡില്‍ സിനിമ വിഭാഗം ഒരു തീണ്ടാപാടകലെ തന്നെയാണ് നിര്‍ത്തിയിരിക്കുന്നത്. സാമാന്യവത്കരണം അല്ലെങ്കില്‍ കൂടി സിനിമയില്‍ ഉടനീളം  നര്‍മ്മത്തിന്റെ അകമ്പടിയോടെ എടുത്ത  അരവിന്ദന്റെ ഒരിടത്ത്, ടി വി ചന്ദ്രന്‍റെ ഡാനി പിന്നെ ക്യാരക്റ്റര്‍ സ്റ്റഡിയുടെ ഭാഗഭാക്കായി സന്ദര്‍ഭങ്ങളില്‍ ഹാസ്യം അതിവിദഗ്തമായി സന്നിവേശിപ്പിച്ച അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം, എലിപത്തായം തുടങ്ങിയ സിനിമകള്‍ ഒഴിവാക്കിയാല്‍  അങ്ങനത്തെ സിനിമകള്‍ ശുഷ്ക്കം തന്നെയാണ്. വാണിജ്യപരമായ വാര്‍പ്പുമാതൃക്കളെ തിരസ്ക്കരിക്കുന്ന്താണ് തങ്ങളുടെ സിനിമകള്‍ സ്വയം  എന്ന് കരുതുന്ന മറ്റു ചില സംവിധായകരും പ്രമേയത്തില്‍  കോമഡിയുടെ  യുക്തമായ ഉപയോഗത്തെ തരം താണതായി കാണുന്നവര്‍ ആണ് എന്ന് വേണം അനുമാനിക്കാന്‍.

സീരിയസ് (മേക്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ) സിനിമകളെ കുറച്ചു കൂടി ജനകീയമാക്കാന്‍ ഒരു "ബ്രിഡ്ജ് " എന്നവണ്ണം കോമഡി ഴാനാര്‍ സമാന്തരസിനിമാക്കാര്‍ കുറച്ചുകൂടി ആവേശത്തോടെ കാണുകയും അത്തരത്തില്‍ സിനിമകള്‍ സൃഷ്ട്ടിച്ചാല്‍ നന്നാവും എന്ന് തോന്നുന്നു. മിഡില്‍ സിനിമകളില്‍ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ കെ ജി ജോര്‍ജ്ജിന്‍റെ പഞ്ചവടിപാലം ഇത്രമാത്രം ജനകീയമായത് അതിന്‍റെ നര്‍മ്മത്തില്‍ ചാലിച്ച ട്രീറ്റ്മെന്‍റ് കൂടിയുള്ളത് കൊണ്ടാണ്.
ഹോളോകോസ്റ്റ് ഏറ്റവും ഭീകരമായി തോന്നിയ സിനിമയുടെ പരിചരണം ഹാസ്യാത്മകമായിരുന്നു - ലൈഫ് ഈസ് ബ്യൂട്ടിഫുൾ. Luis bunuel സിനിമകള്‍ എന്തിന് ലഗാന് ഒപ്പം ഓസ്കാർ മത്സരിച്ചു ജയിച്ച നോ മാൻസ് ലാൻഡ് പോലും കോമടിയുടെ സാധ്യതകൾ തേടുന്നവയായിരുന്നു. ചാപ്ലിന്റെ പല slapstick സിനിമൾക്കും വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു.

 സിനിമകള്‍ പിന്‍പറ്റുന്ന "ഗൌരവ" ഭാവം മുഖത്തും വാക്കുകളിലും പേറി കൊണ്ട് നടക്കുന്നവരാല്‍ സമ്പല്‍സമൃദ്ധമായ കേരളത്തില്‍ തങ്ങള്‍ ഗഹനമായ ചിന്തകള്‍ മാത്രേ പറയാറും ചിന്തിക്കാറും ഉള്ളൂ  എന്നൊരു ഇമേജ് ഉണ്ടാക്കാന്‍ ഒരു തമാശ പോലും പറയാതെ (അറിയാതെ) കമ്മന്റ് ഇടുന്നവരെയും ഫേസ്ബുക്കില്‍ കാണാറുണ്ട്. അവരെ കാണുമ്പോള്‍ അല്ലെങ്കില്‍ എന്‍റെ സിനിമകളില്‍ സീരിയസ് മാത്രേ ഉള്ളൂ  കോമഡി ഒന്നും ഇല്ല എന്ന് അഭിമാനത്തോടെ സമൂഹത്തോട് പറയാതെ പറയുന്നവരെ കാണുമ്പോള്‍ ആണ് "humour and wisdom" എന്ന ക്വോട്ട് ഓര്‍മ വരുന്നത്.

No comments:

Post a Comment

"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...