Saturday, March 19, 2016

സായി പല്ലവി ഒരു ശുഭ സൂചനയാണ് ..

ഇക്കഴിഞ്ഞ ജനുവരി പതിനെട്ടാം തിയതി വന്ന ഒരു വാര്‍ത്ത
=================================================

"ഇന്‍ഡോര്‍: മുഖക്കുരു മായാത്തതില്‍ മനംനൊന്ത്‌ എം.എസ്‌.സി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. നിധി എന്ന 22കാരിയാണ്‌ മുഖക്കുരു മായത്തതിനെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്‌തത്‌. മുഖക്കുരു മായാത്തതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന്‌ നിധിയുടെ മാതാപിതാക്കള്‍ അറിയിച്ചു."

വെറുതെ ഗൂഗിളില്‍ acne , pimple, suicide എന്നൊക്കെ കീവേര്‍ഡ്‌ സേര്‍ച്ച്‌ ചെയ്‌താല്‍ ഞെട്ടിപ്പിക്കുന്ന ആത്മഹത്യ കണക്കുകള്‍ ലഭിക്കും. ഫെയര്‍ സ്കിന്‍ obsessed ആയ സമൂഹവും അതിനെ ചൂഷണം ചെയ്ത് കോടികള്‍ നേടുന്ന വന്‍കിട കമ്പനികളും പരസ്പരസഹകരണ മെന്നോണം അവരെ പിന്താങ്ങുന്ന ദൃശ്യ-പത്ര മാധ്യമങ്ങളും പതുക്കെ പതുക്കെ മനസ്സില്‍ കുത്തിവക്കുന്ന അപകര്‍ഷതാബോധം ആണ് ഈ പറഞ്ഞ ആത്മഹത്യകളുടെ മൂലകാരണം. കൌമാരത്തിന്‍റെ സ്വാഭാവികമായ നിരുപദ്രവകരമായ മുഖക്കുരു എന്ന ഈ പ്രതിഭാസത്തെ പരസ്യങ്ങളിലും സിനിമകളിലും പര്‍വതീകരിച്ച് അതില്‍ നിന്ന് കൊള്ളലാഭം കൊയ്യുന്ന കമ്പനികളുടെ വലയില്‍ പെട്ട് അപകര്‍ഷത ക്രമേണ വിഷാദമായി പിന്നെ മാനസികആഘാതമായി അവസാനം മരണത്തെ പുല്‍കുന്ന പെണ്‍കുട്ടികള്‍ (ആണ്‍കുട്ടികളും ഉണ്ട്).

ഇന്ത്യ പോലെയൊരു രാജ്യത്ത് ആണ് ശെരിക്കും ഇതൊരു സോഷ്യല്‍ ഇഷ്യൂ ആവുന്നത്. ഡെന്നിസ് ദി മെനസ് കാര്‍ട്ടൂണ്‍ ശ്രദ്ധിച്ചിട്ടുണ്ടോ?.. ഡെന്നിസിന് "മുഖക്കുരു" ഉണ്ട്.. കുട്ടികളില്‍ തന്നെ ആ ശാരീരികഅവസ്ഥയെ "പോസിറ്റീവ്" ആയി അല്ലെങ്കില്‍ സൌന്ദര്യ ലക്ഷണമായി അവതരിപ്പിക്കുകയാണ് അവിടെ. ഇവിടെ നേരെ തിരിച്ചും. ജോലി ലഭിക്കാനും, കല്യാണം കഴിക്കാനും, സുഹൃത്തുക്കളുമായി ഇടപഴകുമ്പോഴും ഇത് ഒരു "പ്രശ്നം" ആയാണ് പരസ്യങ്ങള്‍ കാണിക്കുന്നത്. സാമൂഹത്ത്തില്‍ നിന്ന് സ്വയം പിന്മാറുന്ന ഇവര്‍ ക്രമേണ ഒറ്റപെട്ട് മേല്പറഞ്ഞ അവസ്ഥയിലേക്ക് എത്തിച്ചേരും.

ഇത്രയൊക്കെ പറഞ്ഞത് സായി പല്ലവിയുടെ കലി ട്രയിലറിലെ "മുഖക്കുരു" ബോര്‍ ആയിത്തുടങ്ങി എന്നൊരു കമ്മന്റ് കണ്ടതുകൊണ്ടാണ്. മുഖ്യധാര മലയാളസിനിമയില്‍ മേകപ്പ് ഇല്ലാതെ അല്ലെങ്കില്‍ മുഖക്കുരു ഒരു വിഷയമേ അല്ലാതെ അഭിനയിക്കുന്ന സായി പല്ലവിയെ പോലെയുള്ള നടിമാരെയും അവരോടൊപ്പം അഭിനയിക്കുന്ന മുന്‍നിര നടന്മാരെയും അവരെ സങ്കോചമില്ലാതെ അവതരിപ്പിക്കുന്ന സംവിധായകരെയും അഭിനന്ദിക്കുകയാണ് വേണ്ടത്. ഇരുട്ടുമൂടിയ ഗുഹയുടെ അറ്റത്ത് കാണുന്ന പ്രകാശമാണ് ആ "കുരുകള്‍". മലരിനെ കണ്ടു പ്രചോദനമായി ഒരു പെണ്‍കുട്ടിയെങ്കിലും മുഖക്കുരു തൃണവത്ക്കരിച്ചു മുഖമുയര്‍ത്തി ആത്മവിശ്വാസത്തോടെ നടന്നാല്‍ അത് സായി പല്ലവിയുടെ വിജയമാണ്. അപകര്‍ഷതബോധത്ത്തിന്റെ "കുരുക്കള്‍" പൊട്ടട്ടെ .. ആത്മവിശ്വാസത്തിന്റെ സന്തോഷത്തിന്റെ സെല്‍ഫ് എസ്റ്റീമിന്റെ "മുഖക്കുരുകള്‍" തിളങ്ങട്ടെ..!!


(പിന്കുറിപ്പ് - ഈ  പോസ്റ്റ്‌ ആദ്യമായി ഇട്ടത് ഫെസ്ബുക്കിലെ  സിനിമാ പാരടിസോ ക്ലബ് എന്ന ഗ്രൂപ്പില്‍  ആണ്. ലിങ്ക് ഇവിടെ ചേര്‍ക്കുന്നു.


Sunday, March 13, 2016

മോഡേണ്‍ ടൈംസിലെ "രാഷ്ട്രീയം"..

രാഷ്ട്രീയ സിനിമകളെ വെറുതെ ഒന്ന് ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്‌താല്‍ All the President's Men പോലെയുള്ള ത്രില്ലറുകളും Being There പോലെയുള്ള സറ്റയറുകളും Mr Smith Goes to Washington പോലെയുള്ള കോമഡി ഡ്രാമകളും ഒക്കെ വരും. എന്നാല്‍ കോമഡിയുടെ ഏറ്റവും ബുദ്ധിമുട്ട് ഉള്ളതും ഏറ്റവും പ്രാചീനമെന്നും കരുതാവുന്ന "സ്ലാപ്സ്റ്റിക്ക്" ഴോനാറില്‍ രാഷ്ട്രീയം മുന്നോട്ട് വക്കുന്ന സിനിമകള്‍ വിരളമാണ്. സൈലന്റ് സിനിമയുടെ കാലത്ത് ബസ്റ്റര്‍ കീറ്റനും ചാപ്ലിനും ഹാരോള്‍ഡ്‌ ലോയിടും ഒക്കെ സിനിമയിലൂടെ സോഷ്യല്‍ മെസ്സേജുകള്‍ പങ്കുവച്ചിരുന്നു. ഫിസിക്കല്‍ ഹ്യൂമര്‍ ആയിരുന്നിട്ട് കൂടി വ്യക്തമായ രാഷ്ട്രീയമാനം ഉള്ള ഒരു സ്ലാപ്സ്റ്റിക്ക് സിനിമ ആയി പറയാവുന്നതാണ് ചാര്‍ളി ചാപ്ലിന്റെ "മോഡേണ്‍ ടൈംസ്‌".
പ്രത്യക്ഷമായ രാഷ്ട്രീയ വിമര്‍ശനം നടത്തിയ Great Dictator പോലെയായിരുന്നില്ല Modern Times. മുപ്പതുകളിലെ ഗ്രേറ്റ് ഡിപ്രഷന്റെ സമയത്തുള്ള അമേരിക്കയുടെ സാമൂഹിക - സാമ്പത്തിക അവസ്ഥയെ പരോക്ഷമായുള്ള നിരൂപണം തന്നെയായിരുന്നു അതിശയോക്തിയില്‍ പൊതിഞ്ഞ മോഡേണ്‍ ടൈംസ്‌ സിനിമയിലെ സ്ലാപ്സ്റ്റിക്ക് സീനുകളും സന്ദര്‍ഭങ്ങളും. മുപ്പതുകളോടെ തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ കുറച്ചൊക്കെ വെളിപെടുത്തിയ ചാപ്ലിന്‍ ഉറക്കെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ഇടത് സഹയാത്രികന്‍ ആയിരുന്നു എന്നാണ് വിദഗ്ദമതം. അങ്ങനെ നോക്കുമ്പോള്‍ ഈ സിനിമ പ്രശസ്ഥമായ "അമേരിക്കന്‍ ഡ്രീംന്‍റെ" പ്രസക്തിയില്‍ യന്ത്രവത്കൃതവും മുതലാളിത്തവ്യവസ്ഥിതിയും ആയ സമൂഹത്തില്‍ മനുഷ്യന്‍ ബലപ്രയോഗത്തിലൂടെ ആ സിസ്റ്റത്തില്‍ അടിമയായി ജീവിക്കുന്നത്തിന്റെ നേര്‍രേഖയാണ് മോഡേണ്‍ ടൈംസ്‌.
ടൈറ്റിലില്‍ പറയുന്ന മോഡേണ്‍ അഥവാ "നവീനത്വം" അലങ്കോലം ആവുന്ന സ്ഥിതി. അവിടെ തൊഴിലാളി എല്ലാം നഷ്ട്ടപെട്ട് സര്‍ക്കാരിന് അടിമപെടുന്ന അവസ്ഥ. പണക്കാരനും പാവപെട്ടവനും തമ്മില്ലുള്ള അന്തരവും വിവേചനവും ഉണ്ട് ആ സിസ്റ്റത്തില്‍. മുതലാളിയും പോലീസും സര്‍വോപരി ഗവണ്‍മെന്റും മനുഷ്യനെ നിയന്ത്രിക്കുന്ന "മോഡേണ്‍ ടൈംസ്‌". ആദ്യത്തെ സീനില്‍ തന്നെ സിമ്പോളിക്ക് ആയി ഒരു കൂട്ടം ചെമ്മരിയാടുകള്‍ കൂട്ടത്തോടെ മേയ്ക്കപ്പെടുന്നതും അത് പോലെ തന്നെ അടുത്ത ഷോട്ടില്‍ മനുഷ്യര്‍ തിങ്ങിനിറഞ്ഞ ഒരു സബ്‌വേയിലൂടെ പുറത്തേക്ക് വരുന്നതും. രണ്ടും എന്തോ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപെട്ട വര്‍ഗങ്ങള്‍ ആണ്. സാങ്കേതികവിദ്യയും മനുഷ്യനും തമ്മിലുള്ള കോണ്‍ഫ്ലിക്റ്റ് ആണ് സിനിമയില്‍ പ്രധാനമായും. വലിയ മഷീനുകളുടെ യന്ത്രചക്രങ്ങളുടെ ഉള്ളില്‍ പെടുന്ന ട്രാംപ് ഈ ഒരു അവസ്ഥയുടെ ഏറ്റവും എഫക്റ്റീവ് ആയ മെറ്റഫര്‍ ആണ്. മനുഷ്യന്‍ യന്ത്രങ്ങളുടെ വേഗതയില്‍ പണിയെടുക്കാന്‍ ശ്രമിക്കുന്നതും ബോസ് വലിയ മോണിട്ടരിലൂടെ തൊഴിലാളികളെ വീക്ഷിക്കുന്നതും വരിവരിയായി ജോലിക്ക് വേണ്ടി ക്യൂ നില്‍ക്കുന്നതും ഒക്കെ നമ്മുക്ക് ചിരി വരുത്തുന്നുന്ടെങ്കിലും മുതലാളിത്തവ്യവസ്ഥിതിയിലെ സത്യങ്ങള്‍ ആണവ. രാഷ്ട്രീയനിലപാടുകള്‍ തെറ്റോ ശെരിയോ എന്നത് വേറെ വശം, പക്ഷെ സ്ലാപ്സ്റ്റിക്ക് പോലെ ഒരു ഴോനരില്‍ തന്‍റെ രാഷ്ട്രീയനിലപാടുകള്‍ എങ്ങനെ സന്നിവേഷിപ്പിക്കാം എന്ന് ഏതു ഫിലിം മേക്കരും അറിഞ്ഞിരിക്കേണ്ടുന്ന ചലനചിത്രരീതിയാണ് മോഡേണ്‍ ടൈംസ്‌.

വേലായുധനും പുഴയും ... ഒരു നിരീക്ഷണം..

ജോഷി സംവിധാനം ചെയ്ത് രഞ്ജന്‍ പ്രമോദ് രചന നിര്‍വഹിച്ച "നരന്‍" കഥാപരമായി വലിയ മേന്മ ഒന്നും അവകാശപെടാന്‍ ഇല്ലെങ്കിലും കുറച്ചു റിസ്ക്കി സ്റ്റണ്ടുകളും മുന്‍കാല സിനിമകളില്‍ കണ്ടുമടുത്ത മോഹനലാല്‍ എന്ന നടനിലെ ഹീറോയിസവും ഒക്കെ ചേരും പടി ചേര്‍ത്ത അടിസ്ഥാനപരമായി ഒരു ആക്ഷന്‍ സിനിമയാണ്. എന്നിരുന്നാലും പ്രേക്ഷകനെ ശെരിക്കും പിടിച്ചിരുത്തിയത് മുള്ളന്‍കൊല്ലി വേലായുധന്‍റെ ചില "സ്വഭാവങ്ങള്‍" ആണ്. നാടിന് വേണ്ടി ജീവിക്കുന്ന ചില്ലറ കടുംപിടുത്തവും സ്വന്തം നിയമങ്ങളും വാശികളും സ്നേഹവും തല്ലുകൊള്ളിത്തരവും ഒക്കെയുള്ള ആ സിനിമയില്‍ സായികുമാറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ "ഇതെന്ത്‌ സാധനമാടോ..?" എന്ന് തോന്നിപോകുന്ന ക്യാരക്റ്റര്‍.
പുഴക്ക് ഈ സിനിമയിലുള്ള പങ്ക് സ്പഷ്ട്ടം ആണ്. സ്വയം ഒരു കഥാപാത്രമായും കഥാപശ്ചാത്തലാമയും ഒഴുകുകയാണ് മുള്ളന്‍കൊല്ലി പുഴ. എന്‍റെ ചെറിയ നിരീക്ഷണത്തില്‍ വേലായുധന്‍റെ ക്യാരക്റ്റര്‍ തിരകഥാകൃത്ത് രൂപപെടുത്തിയത് "പുഴ" യുടെ സ്വഭാവത്തില്‍ നിന്നാണ്. അത്രക്കുണ്ട് പുഴയും വേലായുധനും തമ്മില്‍ സാമ്യം.
മുള്ളന്‍കൊല്ലിയുടെ എല്ലാമെല്ലാം ആണ് ആ പുഴ. വേലായുധനും അങ്ങനെ തന്നെയാണ് അവിടുത്തെകാര്‍ക്ക്. വലുതായി ആണൊരുത്തന്‍ ആയപ്പോള്‍ വേലായുധന്‍ അമ്മയുടെ സ്ഥാനത്ത് കാണുന്നത് പുഴയെയാണ്. ഒരു പുഴ നാടിന് എങ്ങനെ നീരും നേര്‍മയും നല്‍കി പരിപോഷിപ്പിക്കുന്ന പോലെ വേലായുധനും നാടിന് വേണ്ടി ആണ് ജീവിക്കുന്നത്. പുഴക്ക് കൃത്യമായ ഒരു "ഗതി" ഉണ്ട്. അത് മാറ്റാന്‍ പാടാന്. വേലായുധനും കൃത്യമായ നിയമങ്ങള്‍ ഉണ്ട്. അത് ഷാപ്പിലാലായും ജീവിതത്തില്‍ ആയാലും, നാടിന് വേണ്ടി ആയാലും. ഒരു നാടിന്റെ മാലിന്യങ്ങള്‍ സ്വയം ഏറ്റുവാങ്ങി ആ നാടിനെ വൃത്തിയാക്കുന്നത് പുഴകള്‍. വേലായുധനും നാടിന്‍റെ "മാലിന്യം" ആയ കുന്നുമ്മല്‍ ശാന്ത എന്ന വേശ്യയെ സ്വയം ഏറ്റെടുത്തു നാട്ടാരില്‍ നിന്ന് ഒഴിവാക്കുന്നുണ്ട്. പുഴക്ക് പല ഭാവങ്ങള്‍ ഉണ്ട്. കുത്തി ഒഴുകും, ശാന്തമായി ഒഴുകും അങ്ങനെ പല തലങ്ങള്‍ ഉണ്ട്. വേലായുധനും ചിലാരോട് മെക്കട്ട് കേറും കൊപാകുലന്‍ ആവും എന്നാല്‍ വലിയ നമ്പ്യാരോടും കേളപ്പെട്ടനോടും പോലത്തെ ചിലരോട് കൊച്ചു കുട്ടികളെ പോലെയും പെരുമാറും. പുഴ ഒഴുകുന്ന സ്ഥലങ്ങള്‍ (ലാന്‍ഡ്‌സ്കേപ്പുകള്‍)ക്ക് അവ മാറ്റങ്ങള്‍ വരുത്തും . വേലായുധനും ചെന്ന് പെടുന്ന ചില കാര്യങ്ങളില്‍ സ്വയം ഇടപെട്ടു മാറ്റങ്ങള്‍ വരുത്തും(ജാനകിയുടെ പറമ്പില്‍ നിന്ന് തേങ്ങ ഇടാന്‍ ശ്രമിക്കുന്ന കുറുപ്പിനെ വേലായുധന്‍ എത്രിക്കുന്നത് ഓര്‍ക്കുക). പുഴ ഒരു അതിര്‍ത്തിയാണ്. മുള്ളന്കൊല്ലിയുടെ അവസാനവും അതിര്‍ത്തിയും വേലായുധന്‍ ആണ്. അതിനെ താണ്ടിയാലെ അവിടെ കാര്യങ്ങള്‍ നടക്കൂ. എത്ര കൂലംകുത്തി ഒഴുക്കുന്ന പുഴയും കെട്ടി തടഞ്ഞു നിര്‍ത്താന്‍ ഇന്ന് മനുഷ്യന് പറ്റും. വലിയ നമ്പ്യാര്‍ വേലായുധന്‍റെ കയ്യില്‍ കെട്ടുന്ന ചരടും അത്തരത്തില്‍ ഒരു "തടയണ" ആണ്. അത് കെട്ടി കഴിഞ്ഞാലും പൊട്ടിച്ച് കഴിഞ്ഞാലും ഉള്ള ഭവിഷ്യത്തും നമ്മള്‍ സിനിമയില്‍ കാണുന്നുണ്ട്.
അങ്ങനെ ഏറിയും കുറഞ്ഞും ആടിയും തിമാര്‍ത്തും ഒഴുകുന്ന ഒരു പുഴ തന്നെയാണ് വേലായുധന്‍. അറിഞ്ഞോ അറിയാതയോ പുഴയുടെ സ്വഭാവങ്ങള്‍ വേലായുധന് കല്പ്പിച്ചതാവാം രഞ്ജന്‍ പ്രമോദ്. അല്ലെങ്കില്‍ എന്‍റെ വട്ടന്‍ നിരീക്ഷണങ്ങള്‍ ആവാം. എന്തായാലും ആ സിനിമയില്‍ പുഴക്കുള്ള സ്ഥാനം വലുതാണ്‌.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു ?

കട്ടപ്പയുടെ മകന്‍ ആണ് ബല്ലാല്ദേവന്‍.. അതെ ഒരു ദുര്ബല നിമിഷത്തില്‍ കട്ടപ്പക്ക് ശിവകാമിയില് ഉണ്ടായ പുത്രന്‍.. പോളിയോ ബാധിച്ച പിങ്കളദേവന് ഇങ്ങനെ ഘടാഘടിയന്‍ ആയ ഒരു പുത്രന്‍ ഉണ്ടാവില്ലാ എന്ന് നമ്മുക്ക് തീര്ച്ചയായും അനുമാനിക്കാം.. ആകാരം കൊണ്ടും യുദ്ധകലകളിലെയും ആയോദ്ധനകലയിലെയും പ്രാവീണ്യം കൊണ്ടും അത് കട്ടപ്പയുടെ ചോര തന്നെയാണ്.. ഇനിയുമുണ്ട് ഈ അവിഹിതബന്ധം സ്ഥാപിക്കാനുള്ള ധാരാളം സൂചനകള്‍.. പിങ്കളദേവന്റെയും ശിവകാമിയുടെയും ദാമ്പത്യം സുഖകരം ആയിരുന്നില്ല.. അധികാരകൊതിയന്‍ ആയ അയാള്‍ ഒരു തികഞ്ഞ മദ്യപാനിയാണെന്ന് കാണിക്കുന്ന ഒന്ന് രണ്ടു സീനുകള്‍ ഉണ്ട്.. സ്വതവേ ദുര്ബല , പിന്നെ ഗര്ഭിണിയും എന്ന അവസ്ഥ ആവും പോളിയോ ബാധിതനും ഫുള്‍ ടൈം മധുസേവ നടത്തുന്ന ആളുടെ.. ആളെ കൊല്ലാനും ശംഖ് ഊതാനും അരി വാങ്ങാനും ഒക്കെ നാഴികക്ക് നാല്പതു വട്ടം "കട്ടപ്പാ.. കട്ടപ്പാ.. " എന്ന് വച്ച് കീറുവല്ലാരുന്നോ ശിവകാമി.. സുന്ദരനും സുശീലനും ഗള്‍ഫ്ഗേറ്റ് വിഗ്ഗ് ഉപയോഗിക്കാത്തവനും ആയ കട്ടപ്പയില് എപ്പോഴും കൂടെ നടക്കുന്ന ശിവകാമി അനുരക്തയാനെന്നു മഹിഷ്മതിയിലെ മൈല്‍ കുറ്റികള്ക്ക് വരെ അറിയാം.. അത് കൂടാതെ രണ്ടു വട്ടം വ്യക്തമായ സൂചന രാജമൌലി നല്കുന്നുണ്ട്.. “എന്‍ മകന്‍” / ''നം മകന്‍" എന്ന് ആവര്ത്തിച്ചു പറയുന്ന പിങ്കളദേവനെ തീരെ ഗൌനിക്കാതെ ശിവകാമി ഒഴിഞ്ഞുമാറുന്ന കാഴ്ച കാണുന്നുണ്ട്.. ഒന്ന് കുട്ടികള്‍ ജനിച്ചു കഴിഞ്ഞ ശേഷം ആളൊഴിഞ്ഞുകിടക്കുന്ന സിംഹാസനം കൈക്കലാകാന്‍ വരുന്ന കാപാലികനെ കൊന്ന ശേഷവും പിന്നീട് യുദ്ധം ജയിച്ചു ആരെ രാജാവാക്കണം എന്ന തര്ക്കം വരുമ്പോളും.. എന്‍ മകന്‍ എന്ന് വിശ്വസിച്ച് ജീവനുതുല്യം ബലാല്ദേവനെ സ്നേഹിക്കുന്ന പാവം പിങ്കളദേവന്‍റെ സ്ഥിതി നമ്മളില് അനുകമ്പ ഉണ്ടാക്കും.. കാലകേയ തലവന്‍ ശിവകാമിയോടു തോന്ന്യാസം പറയുമ്പോള്‍ പിങ്കളദേവനേക്കാള്‍ ദേഷ്യം നമ്മുക്ക് കട്ടപ്പയുടെ മുഖത്ത് കാണാം.. മഹിഷ്മതിയുടെ കവാടം സംരക്ഷിക്കാന്‍ എത്ര സൈനികര്‍ വേണം എന്ന് ആദ്യം ചോദിക്കുനത് ശിവകാമി കട്ടപ്പയോടു ആണ്.. ആദ്യം കട്ടപ്പയുടെ സുരക്ഷിതത്വം പിന്നെ രാജ്യസുരക്ഷ അത് കഴിഞ്ഞുള്ള സൈനികര്‍ വേണമെങ്കില് മക്കള്‍ എടുത്തോട്ടെ എന്നാണ് ശിവകാമിയുടെ ലൈന്‍.. മാത്രമല്ലാ അതി ഭീകരനായ ഒരു കാളകൂറ്റന്‍ മകനെ കുത്താന്‍ പാഞ്ഞടുക്കുമ്പോള്‍ ഏതൊരു അച്ഛനാണ് നോക്കി നില്ക്കാന്‍ കഴിയുക?.. ട്ടെക്ക്നിക്കളി തൊണ്ണൂറ് വയസ്സിനോട് അടുത്ത് പ്രായമുള്ള കട്ടപ്പ തന്‍റെ ബിപിയും ഷുഗറും അവശകതയും തൃണവത്കരിച്ചു സ്വന്തം മകനെ രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ കാഴ്ച ആരിലും കണ്ണീര് അണിയിപ്പിക്കും .. മകനെപോലെ തന്നെയാണ് അല്ലെങ്കില് അതിലും അപ്പുറത്താണ് കൊച്ചുമകന്‍ കട്ടപ്പക്ക്.. തനിക്കു എതിര്ത്ത് തോല്പ്പി ക്കാന്‍ ആവില്ലെങ്കിലും ശിവ ഭദ്രനെ ആക്രമിക്കുമ്പോള്‍ കട്ടപ്പ സ്വന്തം ചെറുമകനെ പിന്നിലേക്ക്‌ മാറ്റി നിര്ത്തി ജൂനിയര്‍ ബാഹുബലിയെ എതിരിടാന്‍ ഒരുങ്ങുന്നു.. തികച്ചും വ്യക്തവും സ്പഷ്ട്ടവും ആണ് കഥയില് ഈ ഒരു പിതൃ – പുത്ര ബന്ധം.. സ്വന്തം ചോരയില് പിറന്ന മകനെ രാജാവാക്കാന്‍ ഏതു അറ്റം വരെയും കട്ടപ്പ പോകും എന്നതിന്റെ ഉത്തമ ദ്രിഷ്ട്ടാന്തം ആണ് ചോറ് കൊടുത്ത കൈ കൊണ്ട് തന്നെ ബാഹുബലിയെ പിന്നില് നിന്നു കുത്തുന്നത്.. ഗ്രാഫിക്സിന്റെയും താരനിരയാല്‍ സമ്പുഷ്ട്ടമാക്കിയും അതി മനോഹരമായ ഒരു പിരീഡ് “അവിഹിത ബന്ധ” ത്തിന്‍റെ കരള്‍ അലിയിപ്പിക്കുന്ന കഥ ആണ് ബാഹുബലി..


വസ്ത്രാലങ്കാരത്തിന്റെ "സ്വദേശി" വത്ക്കരണം ...

 First, let me explain what "costume design" is. It's not the same as fashion design where the clothes have to be beautiful and glossy. Costume design is the art of creating a character and look. That depends on the film and its story.

ആറു പതിറ്റാണ്ടോളം ഹിന്ദി സിനിമയിലെ നായികാനായകന്മാരെ "തുണിയുടുപ്പിച്ച"  ഭാനു അത്തയ്യയുടെ അഭിമുഖത്തിലെ ചില ഉദ്ധരിണികള്‍  ആണിത്. അതെ 82 ലെ "ഗാന്ധി" സിനിമയിലെ വസ്ത്രാലങ്കാരത്തിന് ഓസ്ക്കാര്‍ ലഭിച്ച ആദ്യത്തെ ഇന്ത്യാക്കാരി. പിരീഡ് സിനിമയിലോ അല്ലെങ്കില്‍ മിത്തോളജി - ഫാന്ടസി സിനിമകളില്‍ മാത്രമേ "വസ്ത്രാലങ്കാര" ത്തിന് പ്രാധാന്യമുള്ളൂ എന്ന ഭൂരിപക്ഷ ചിന്ത മാറ്റിയെഴുതിയ സ്ത്രീ. വസ്ത്രാലങ്കാരത്തെ  "വസ്ത്രകല"യായി കണ്ടവര്‍. ചരിത്ര സിനിമകളിലോ പുരാണ സിനിമകളിലോ ഒക്കെയല്ലേ കാലദേശാനുശ്രണമായി കോസ്റ്റ്യൂം റിസര്‍ച് ചെയ്ത് ഡിസൈന്‍ ചെയ്യേണ്ടതുള്ളൂ എന്നൊരു പൊതുധാരണ ഉണ്ടെന്നു തോന്നുന്നു. എന്നാല്‍ ഒരു സാദാ ഡ്രാമയില്‍ പോലും ഭാനു അത്തയ്യ നേരത്തെ പറഞ്ഞ പാത്രരൂപീകരണത്തില്‍ കോസ്റ്റ്യൂം ഡിസൈന്‍ന് എത്ര മാത്രം പങ്കുണ്ടെന്ന് അവര്‍ ഭാഗഭാക്കായ അവരുടെ പേര്‍സണല്‍ ഫേവറിറ്റ് സിനിമകളില്‍ ഒന്നായ  "സ്വദേശ്" ലൂടെ ഒന്ന് വിവരിക്കാന്‍ ശ്രമിക്കാം.

ഷാരൂക് ഖാന്‍റെ "മോഹന്‍" എന്ന കഥാപാത്രം നാസയില്‍ ജോലി ചെയ്യുന്ന ഒരു NRI ആണ്. ഹോളിവുഡ് സിനിമകള്‍ കണ്ടാല്‍ അറിയാം അമേരിക്കയിലെ ഓഫീസുകളില്‍ corporate ettiquette ന്‍റെ ഭാഗമായുള്ള ഡ്രസ്സ്‌ കോഡ് പൊതുവില്‍ ലൈറ്റ് ബ്ലൂ/ വൈറ്റ് ഷര്‍ട്ടുകള്‍ , സ്ട്രയിപ്പ്സ്/ചെക്സ്  ആണെങ്കില്‍കൂടി  വല്ലാത്ത പലപളപ്പില്ലാത്തവ, കറുപ്പ്/ഗ്രേ/ക്രീം പാന്‍റ്സ് ഒക്കെയാണ് പതിവ്. മോഹന്‍റെ വസ്ത്രങ്ങളും ഇത്തരത്തില്‍ ഉള്ളവയാണ്. ഇന്ത്യയിലേക്ക് വന്നിട്ടും പെട്ടെന്ന്‍ താന്‍ ശീലിച്ച ഡ്രസ്സ്‌ കോഡ് മാറ്റുന്നില്ല. ഉത്തരേന്ത്യയിലേക്ക് ആണ്  തന്‍റെ വരവ് എന്നറിയുന്ന മോഹന്‍ കോട്ടന്‍ ശ്രേണിയില്‍ ഉള്ളയവയാണ് കൂടുതലും ധരിക്കുന്നത് . കാരവനിലുള്ള യാത്രയും ജീവിതവും ആവുമ്പോള്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയ ജീന്‍സും ചില സീനുകളില്‍ കാണിക്കുന്നുണ്ട്. ബ്ലെസേര്സോ ജാക്കെറ്റോ ഒന്നും ഇല്ല. മാത്രമല്ല അയാള്‍ എപ്പോഴും ഷര്‍ട്ട്‌ "ടക്ക് ഇന്‍"  ചെയ്താണ് നടക്കാറ്. ഏറ്റവും റിയലിസ്റ്റിക് എന്ന് തോന്നിയ മറ്റൊരു കാര്യം കോസ്റ്റ്യൂം ആവര്‍ത്തനം ആണ്. മോഹന്‍ നാസയിലും മറ്റും ഇടുന്ന ചുവന്ന ചെക്സ് ഷര്‍ട്ട്‌, ഇളം നീല ഷര്‍ട്ട്‌, സ്ട്രയിപ്പ്സ് ഉള്ള ഡാര്‍ക്ക് ബ്ലൂ ഷര്‍ട്ട്‌ ഇന്ത്യയിലും ധരിക്കുന്നുണ്ട്. അല്ലാതെ ഓരോ സീനിലും ഓരോ ഡ്രസ്സ്‌ എന്ന ക്ലീഷേ ബോളിവുഡ്  ആഡംബരം  സിനിമയില്‍ ഇല്ല എന്നുള്ളത് ശ്രദ്ധേയം ആണ്.

മോഹന്‍റെ ലവ് ഇന്‍റെറസ്റ്റ്‌  ആയ ഗായത്രി ജോഷിയുടെ "ഗീത" എന്ന കഥാപാത്രം വിദ്യാസമ്പന്നയാണ്. സ്വന്തമായി ജോലി ചെയ്ത് ജീവിക്കുന്ന പാരമ്പര്യങ്ങളില്‍ അഭിമാനിക്കുന്ന സെല്‍ഫ് എസ്റ്റീം ഉള്ള യുവതി. അദ്ധ്യാപനവൃത്തി സ്വീകരിച്ച ഗീത ജോലി സ്ഥലത്തും പുറമെയും കൂടുതലും സാരിയില്‍ ആണ്. വളരെ മിനിമല്‍ എന്ന് തോന്നിപ്പിക്കുന്ന മാച്ചിംഗ് ആയ  ബ്ലൌസും സാരിയുടെയും മറ്റും ഡിസൈന്‍. വീട്ടിലും രാത്രിയിലും മറ്റും മാത്രമാണവര്‍ ചുരിദാര്‍ ധരിക്കുന്നത്. അതും നേരത്തെപറഞ്ഞ പോലെ ഫ്ലാഷി അല്ലാത്ത കണ്ണിന് കുളിര്‍മയുള്ള മയത്തില്‍ ഉള്ള കളറുകള്‍ ആണ് അധികവും. വലിയ വലിയ ആഗ്രഹങ്ങള്‍ ഒന്നും ഗീതക്കില്ല. വസ്ത്രധാരണരീതിയിലും പെരുമാറ്റത്തിലും അവര്‍ സിമ്പിള്‍ ആണ് ബട്ട്‌ പവര്‍ഫുള്‍ (സ്വാഭിമാനി ആണ്)..

കിഷോറി ജലാല്‍ അവതരിപ്പിക്കുന്ന മോഹന്‍റെ ആയ "കാവേരി അമ്മ". "കാവേരി" എന്ന  പേരിലും "അമ്മ" എന്ന് അഭിസംബോധന ചെയ്യുന്ന രീതിയിലും അവര്‍ ഒരു ദക്ഷിണേന്ത്യന്‍ കണക്ഷന്‍ തോന്നിപ്പിക്കുന്നുണ്ട്. അത് ശരി വക്കുന്ന രീതിയില്‍ എന്നോണം ഒരു മദ്ധ്യവയസ്ക്ക ധരിക്കാന്‍ ഇഷ്ട്ടപെടുന്ന പച്ചയോ ഓറഞ്ചോ പ്ലയിന്‍ സാരികള്‍; പക്ഷെ കസവ് എന്ന് തോന്നിപ്പിക്കുന്ന കരയുള്ളത്. തമിഴ് നടി മനോരമയുടെ ഒക്കെ ഒരു ലുക്ക് വസ്ത്രധാരണത്തില്‍ തോന്നിപ്പിക്കുണ്ട്. സ്നേഹവും വാത്സല്യവും എപ്പോഴും മുഖത്ത് തോന്നിപ്പിക്കുന്ന പ്രകൃതവും വസ്ത്രങ്ങളും.

ഇവര്‍ മൂന്നു പേരും സിനിമയില്‍ നല്ല പ്രാധാന്യം ഉള്ളതുകൊണ്ട് മാത്രം വിഷയം അവരിലേക്ക് മാത്രമായി ചുരുക്കിയത്. സിനിമയില്‍ ഒരു സീനില്‍ പോലും വരുന്ന വെള്ളം വില്‍ക്കുന്ന ബാലനായാലും ബള്‍ബ്‌ കത്തുമ്പോള്‍ ചിരിക്കുന്ന മുത്തശ്ശിയായാല്‍ പോലും ഭാനു അത്തയ്യയുടെ മികവ് പ്രകടമാണ്. കോസ്റ്റ്യൂം ആവര്‍ത്തനം ഈ മൂന്നു കഥാപാത്രങ്ങളിലും നമ്മുക്ക് കാണാന്‍ കഴിയുന്നുണ്ട്. ഓസ്ക്കാര്‍ അത്തയ്യക്ക് എത്ര മാത്രം അര്‍ഹമാണെന്ന് ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ തരിമ്പ്‌ പോലും അവശേഷിക്കാതെ  ആ  സംശയം ഇല്ലാതാക്കിയിരിക്കുകയാണ് അവര്‍ തന്‍റെ സിനിമകളിലെ വസ്ത്രാലങ്കാരത്തിലൂടെ. അഭിമാനിക്കാം അവരെ ഓര്‍ത്ത്.




"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...