Friday, July 28, 2017

എലിപത്തായം - കളർ മോഡൽ

എലിപത്തായത്തിലെ കളർവീൽ

===================================

കളർ മോഡലിലെ പ്രാഥമിക വർണ്ണങ്ങൾ (primary colours) ആണ് ചുവപ്പ്, നീല, പച്ച അഥവാ RGB. എലിപത്തായം സിനിമയിലെ കരമന അവതരിപ്പിക്കുന്ന ഉണ്ണികുഞ്ഞിന്റെ സഹോദരിമാരുടെ വസ്ത്രങ്ങൾക്ക് ഈ പാറ്റേൺ ആണ് അടൂർ ഗോപാലകൃഷ്ണൻ തയ്യാറാക്കിയിരിക്കുന്നത്. അദ്ദേഹം തന്നെ ഒരിക്കൽ എക്സ്പ്ലെയ്ൻ ചെയ്തത് ആണെങ്കിലും അതിലേക്ക് ഒന്ന് കടക്കാൻ ശ്രമിക്കാം.

റെഡ് - ഇളയ സഹോദരി ആയ ജലജ അവതരിപ്പിക്കുന്ന ശ്രീദേവി. സ്വന്തമായി ആഗ്രഹങ്ങൾ ഉള്ള ആർക്കും എളുപ്പത്തിൽ ഭരിക്കാൻ സാധിക്കാത്ത പ്രകൃതം. എലിയെ കുളത്തിൽ മുക്കി കൊല്ലാനും വലിയേച്ചിയോട് എതിർത്തു പറയാനും തന്റേടം ഉള്ളവൾ. ഏറ്റവും vibrant ആയ ധൈര്യത്തിന്റെ രൂപകമായ ചുവപ്പ് ആണ് ശ്രീദേവിയുടെ വസ്ത്രങ്ങൾ. വസ്ത്രങ്ങളിൽ ഒതുക്കുന്നില്ല അടൂർ, വിരിപ്പിലും ചാന്ത് ഡപ്പയിലും പൌഡർ ടിന്നിലും ഒക്കെ ചുവപ്പ് ടോണുകളാൽ ശെരിക്കും ശ്രീദേവിയുടെ ക്യാരക്റ്റർ എസ്റ്റാബ്ലിഷ്‌ ചെയ്യുന്നുണ്ട്.

ബ്ലൂ - ശാരദ അവതരിപ്പിക്കുന്ന രാജമ്മ. അച്ചടക്കത്തിന്റെയും അനുസരണയുടെയും കഠിനപ്രയത്നത്തിന്റെയും പ്രതീകം. നീല ബ്ലൗസുകൾ ധരിക്കുക മാത്രമല്ല, ചില സീനുകളിൽ അവരുടെ നീല വസ്ത്രങ്ങൾ ഉണക്കാനിട്ടിരിക്കുന്നതായും കാണിക്കുന്നുണ്ട്. കൂറിന്റെയും വിശ്വാസ്യതയുടെയും നിറമാണ് നീല. ഉണ്ണിക്ക് ഏറ്റവും അടുപ്പവും എല്ലാ ആവശ്യങ്ങൾക്കും വിളിക്കുന്നതും രാജമ്മയെയാണ്.

ഗ്രീൻ - ഉണ്ണിയുടെ മൂത്ത പെങ്ങൾ ജാനമ്മ. എല്ലാത്തിനോടും പൊരുത്തമുള്ള എന്നാൽ ആവശ്യമുള്ളപ്പോൾ പറയേണ്ടത് പറയാനും അറിയാവുന്ന പ്രായോഗിക ബുദ്ധി ഉള്ള സ്ത്രീ. പച്ച സമ്പത്തിന്റെയും ഐക്യത്തിനെയും സൂചിപ്പിക്കുന്നതാണ്. രാജമ്മയുടെ concern സാമ്പതികമാണ്. തറവാടിന്റെ ഭാഗം ആണ്. തന്റെ കുടുംബത്തിന്റെ സുരക്ഷിതത്വം ആഗ്രഹിക്കുന്നുണ്ടെങ്കിലും  കേറി ഭർത്താവിനെ ശണ്ഠക്ക് വിടാൻ ആഗ്രഹമില്ലാത്ത പ്രായോഗികബുദ്ധിയുള്ള സ്ത്രീ. പുരയിടത്തിലെയും തേങ്ങയിലും മറ്റു വരവുകളിലും താത്പര്യമുണ്ട്. പച്ച ആഗ്രഹങ്ങളുടെ കൂടി രൂപകമാണ്.

മൂന്നു നിറങ്ങളുടെയും മിശ്രിതമാണ് ഉണ്ണികുഞ്ഞിന്റെ വെള്ള വസ്ത്രങ്ങൾ എന്ന് വരുമ്പോൾ ആണ് അടൂർ എത്ര മനോഹരമായി കളർ സ്‌പേസുകളെ ക്യാരക്റ്റർ എസ്റ്റാബ്ലിഷ്‌മെന്റിന് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാവും.

എന്തുകൊണ്ട് ഹ്യുമർ ?

“Gentlemen, You Can't Fight In Here! This is The War Room."

കുബ്രിക്കിന്റെ മാസ്റ്റര്‍പീസ്‌ സറ്റയര്‍ ആയ Dr. Strangelove: or How I Learned To Stop Worrying And Love The Bomb എന്ന സിനിമയിലെ ഒരു  സംഭാഷണം ആണ്. ഒരേ സമയം ഐറണി ആയും തമാശയായും ഒരു സുപ്രധാനമായ വിഷയത്തെ സൂചിപ്പിക്കുകയാണിടെ. കോള്‍ഡ് വാറും   ന്യുക്ക് ഭീഷണികളും ഒക്കെ അസംഗതമായാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്.

ഗൌരവമായ ഒരു പ്രമേയം സിനിമയാക്കുമ്പോള്‍ പ്രമേയപരിചരണം  "ഗൌരവം" തന്നെ ആവേണ്ടതുണ്ടോ? സീരിയസ് വിഷയങ്ങള്‍ സന്ദര്‍ഭങ്ങളിലും സംഭാഷണങ്ങളിലും ഒക്കെ ഹാസ്യത്തിന്റെ മേമ്പൊടി വിതറി കാലാതീതമായ ഒട്ടേറെ സിനിമകള്‍ നമ്മുക്ക് ചിരപരിചിതമാണ്. The Great Dictator, Being There, Dr. Strangelove, Life is Beautiful, Monty Python, Blazing Saddles  തുടങ്ങിയ സിനിമകള്‍ മുന്നോട്ട് വക്കുന്ന രാഷ്ട്രീയം വളരെ ഗൌരവപൂര്‍ണമാണ് എന്നാല്‍ പ്രമേയപരിചരണത്തിലെ  "ഹാസ്യരസം" ഈ പറഞ്ഞ സിനിമകള്‍ക്കൊക്കെ വലിയൊരു റീച് കിട്ടാന്‍ സഹായിച്ചിട്ടുണ്ട്. അത് സറ്റയറൊ , സ്ലാപ്സ്സ്റ്റിക്കോ, കോമഡി -ഡ്രാമയോ ഒക്കെ ആവാം. ഏതു ഐഡിയോളജിയും അര്‍ഹിക്കുന്ന ഗൌരവത്തോടെ ജനങ്ങളിലേക്ക് എത്തണമെങ്കില്‍ നര്‍മ്മം തന്നെയാണ് അത്ത്യുത്തമം. കുഞ്ചന്‍ നമ്പ്യാരും, വി കെ എനും, ബഷീറും ഒക്കെ മുന്നോട്ട് വച്ച "വലിയ ചിന്തകള്‍"  ചെറിയ ചിരികളിലൂടെ ആയിരുന്നു.

 സമാന്തരസിനിമകള്‍ക്ക് അറിഞ്ഞോ അറിയാതയോ വന്ന  "ഗൌരവ" ഭാവം ഒരുപക്ഷെ വലിയൊരു അംശം സാമാന്യജനത്തെ അതില്‍ നിന്ന് അകറ്റുകയോ ഒരു  മുന്‍വിധി സൃഷ്ടിക്കാനും കാരണമായിട്ടുണ്ട്. ചില അപവാദങ്ങള്‍ ഉണ്ടെങ്കില്‍ കൂടി  സിനിമയുടെ ഉത്ഭവകാലം തൊട്ടുള്ള കോമഡി എന്ന ഴോനാര്‍ ഇന്നും മലയാളത്തിലെ ആര്‍ട്ട് സിനിമാ / മിഡില്‍ സിനിമ വിഭാഗം ഒരു തീണ്ടാപാടകലെ തന്നെയാണ് നിര്‍ത്തിയിരിക്കുന്നത്. സാമാന്യവത്കരണം അല്ലെങ്കില്‍ കൂടി സിനിമയില്‍ ഉടനീളം  നര്‍മ്മത്തിന്റെ അകമ്പടിയോടെ എടുത്ത  അരവിന്ദന്റെ ഒരിടത്ത്, ടി വി ചന്ദ്രന്‍റെ ഡാനി പിന്നെ ക്യാരക്റ്റര്‍ സ്റ്റഡിയുടെ ഭാഗഭാക്കായി സന്ദര്‍ഭങ്ങളില്‍ ഹാസ്യം അതിവിദഗ്തമായി സന്നിവേശിപ്പിച്ച അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം, എലിപത്തായം തുടങ്ങിയ സിനിമകള്‍ ഒഴിവാക്കിയാല്‍  അങ്ങനത്തെ സിനിമകള്‍ ശുഷ്ക്കം തന്നെയാണ്. വാണിജ്യപരമായ വാര്‍പ്പുമാതൃക്കളെ തിരസ്ക്കരിക്കുന്ന്താണ് തങ്ങളുടെ സിനിമകള്‍ സ്വയം  എന്ന് കരുതുന്ന മറ്റു ചില സംവിധായകരും പ്രമേയത്തില്‍  കോമഡിയുടെ  യുക്തമായ ഉപയോഗത്തെ തരം താണതായി കാണുന്നവര്‍ ആണ് എന്ന് വേണം അനുമാനിക്കാന്‍.

സീരിയസ് (മേക്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ) സിനിമകളെ കുറച്ചു കൂടി ജനകീയമാക്കാന്‍ ഒരു "ബ്രിഡ്ജ് " എന്നവണ്ണം കോമഡി ഴാനാര്‍ സമാന്തരസിനിമാക്കാര്‍ കുറച്ചുകൂടി ആവേശത്തോടെ കാണുകയും അത്തരത്തില്‍ സിനിമകള്‍ സൃഷ്ട്ടിച്ചാല്‍ നന്നാവും എന്ന് തോന്നുന്നു. മിഡില്‍ സിനിമകളില്‍ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ കെ ജി ജോര്‍ജ്ജിന്‍റെ പഞ്ചവടിപാലം ഇത്രമാത്രം ജനകീയമായത് അതിന്‍റെ നര്‍മ്മത്തില്‍ ചാലിച്ച ട്രീറ്റ്മെന്‍റ് കൂടിയുള്ളത് കൊണ്ടാണ്.
ഹോളോകോസ്റ്റ് ഏറ്റവും ഭീകരമായി തോന്നിയ സിനിമയുടെ പരിചരണം ഹാസ്യാത്മകമായിരുന്നു - ലൈഫ് ഈസ് ബ്യൂട്ടിഫുൾ. Luis bunuel സിനിമകള്‍ എന്തിന് ലഗാന് ഒപ്പം ഓസ്കാർ മത്സരിച്ചു ജയിച്ച നോ മാൻസ് ലാൻഡ് പോലും കോമടിയുടെ സാധ്യതകൾ തേടുന്നവയായിരുന്നു. ചാപ്ലിന്റെ പല slapstick സിനിമൾക്കും വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു.

 സിനിമകള്‍ പിന്‍പറ്റുന്ന "ഗൌരവ" ഭാവം മുഖത്തും വാക്കുകളിലും പേറി കൊണ്ട് നടക്കുന്നവരാല്‍ സമ്പല്‍സമൃദ്ധമായ കേരളത്തില്‍ തങ്ങള്‍ ഗഹനമായ ചിന്തകള്‍ മാത്രേ പറയാറും ചിന്തിക്കാറും ഉള്ളൂ  എന്നൊരു ഇമേജ് ഉണ്ടാക്കാന്‍ ഒരു തമാശ പോലും പറയാതെ (അറിയാതെ) കമ്മന്റ് ഇടുന്നവരെയും ഫേസ്ബുക്കില്‍ കാണാറുണ്ട്. അവരെ കാണുമ്പോള്‍ അല്ലെങ്കില്‍ എന്‍റെ സിനിമകളില്‍ സീരിയസ് മാത്രേ ഉള്ളൂ  കോമഡി ഒന്നും ഇല്ല എന്ന് അഭിമാനത്തോടെ സമൂഹത്തോട് പറയാതെ പറയുന്നവരെ കാണുമ്പോള്‍ ആണ് "humour and wisdom" എന്ന ക്വോട്ട് ഓര്‍മ വരുന്നത്.

Tuesday, July 25, 2017

അണ്ടർവേൾഡ് ഒബ്സെഷൻ

As far back as I can remember, I always wanted to be a gangster. To me being a gangster was better than being president of the United States.

ഏത് ഭാഷയിലും വിശിഷ്യാ ഹോളിവുഡിൽ ഒക്കെ നടന്മാരുടെ മികച്ച പ്രകടങ്ങൾ കണക്കിലെടുക്കുമ്പോൾ അവരുടെ "ഗാങ്സ്റ്റർ" റോളുകൾക്ക് ഒരു ചെറിയ മുൻതൂക്കം ലഭിക്കുന്നുണ്ട്. അതിന് ഹേതുവോ - അധോലോകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പണവും പവറും കൊണ്ടുണ്ടാക്കിയ പാരലൽ സിസ്റ്റത്തിനോടുള്ള ഒരു പൊതുബോധ "ആരാധന"യാണ് എന്ന് പറഞ്ഞാൽ അതിശയമില്ല.

സ്‌കോർസെസേ, കോപ്പോള തുടങ്ങിയ മഹാരഥന്മാരുടെ മേക്കിങ്ങിനെയോ മോബ്സ്റ്റർ വേഷത്തിൽ വന്ന നടന്മാരുടെയോ അഭിനയതികവിനെ നിരാകാരിക്കുന്നില്ല മറിച്ചു അറിഞ്ഞോ അറിയാതെയോ നാമൊക്കെ obsessed ആയ അണ്ടർവേൾഡ് എന്ന ചിലന്തിവലയോട് ഉള്ള ആകാംക്ഷയും ഇഷ്ടവും കാരണം പ്രഥമ പരിഗണന പലപ്പോഴും ഒരു നടന്റെ "ഗാങ്സ്റ്റർ" വേഷങ്ങൾക്ക് പോകുന്നതായി തോന്നിയിട്ടുണ്ട്.

എന്നിരുന്നാലും ജെയിംസ് കാഗ്നി, മൈക്കിൾ കെയിൻ തുടങ്ങിയ നടന്മാരുടെ കാര്യത്തിൽ ഒരു പക്ഷെ അവരുടെ ക്രൈം ഡ്രാമ സിനിമകൾ അയ വൈറ്റ് ഹീറ്റ്, ഗെറ്റ് കാർട്ടർ ഒക്കെ അവരുടെ മികച്ച പ്രകടങ്ങൾ ആയി കണക്കാക്കുന്നതിൽ തെറ്റില്ല. പക്ഷെ അൽ പാച്ചിനോ, ഡി നീറോ,  എന്തിന്‌ കമൽ ഹാസൻ പോലും വൈവിധ്യമായ പല റോളുകൾ ചെയ്തിട്ടും ഒരു ലിസ്റ്റ് എടുത്താൽ നായകനും, സ്‌കാർഫേസും, ഗുഡ്ഫെല്ലാസ് ഒക്കെ മുന്നിൽ കിടക്കുന്നത് മേൽ പറഞ്ഞ പണവും ആജ്ഞാനുവർത്തികളും ഗണ്ണും അധികാരവും ചേർന്ന ആ സാമൂഹികക്രമത്തോടുള്ള അവഗണിക്കാൻ പറ്റാത്ത സാധാരണക്കാരൻ തൊട്ട് മാധ്യമങ്ങൾക്ക് പോലും ഉള്ള ആ ആരാധന കാരണമാണ്.

 ഡി നീറോ ഒക്കെ അനലൈസ് ദിസ്, കിംഗ് ഓഫ് കോമഡി പോലെയുള്ള അന്യായ കോമഡി റോളുകളും പാച്ചിനോ സെർപിക്കോ, ഡോഗ് ഡേ പോലെ ഗോഡ്ഫാദരേക്കാൾ ഇന്റൻസ് റോളുകളും ചെയ്തിട്ടും പലപ്പോഴും നമ്പർ 1 ആയി പരിഗണിക്കപ്പെടുന്നത് അവരുടെ ഗാങ്സ്റ്റർ റോളുകൾ ആണ്. ചിലപ്പോ ഇറ്റാലിയൻ അമേരിക്കൻ ആകട്ടേഴ്‌സ് ആവുമ്പോഴുള്ള പെര്ഫെക്ഷൻ ആവാം.  ഒരു പുതിയ നടൻ പോലും അങ്ങനെ ഒരു പ്രോജക്റ്റ് പ്രഖ്യാപിച്ചാൽ കിട്ടുന്ന ഹൈപ്പ് ഈ പറഞ്ഞ സമൂഹത്തിന്റെ അധോലോക ഒബ്സെഷൻ തന്നെയായിരുന്നിരിക്കണം.

Wednesday, July 12, 2017

എക്സ്ട്രീം ലോങ്ങ് ഷോട്ടുകളുടെ അറേബ്യ

നയനാനന്ദകരമാക്കുക എന്നതിനേക്കാൾ ലോങ്ങ് ഷോട്ടിന്റെ മൂത്താപ്പയായ ELS - എക്ട്രീം ലോങ്ങ് ഷോട്ട് ( എക്സ്ട്രീം വൈഡ് ഷോട്ട് - EWS) കൊണ്ട് കഥ നടക്കുന്ന പശ്ചാത്തലത്തെ , അതിന്റെ മുമ്പിൽ വച്ച് സബ്ജെക്റ്റിനെ തട്ടിച്ചു നോക്കുക എന്ന ഒരു പ്രാഥമിക ഉദ്ദേശമാണ് ഉള്ളത്. പലപ്പോഴും സബ്ജെക്റ്റ് ഒരു ചെറു കണികയോളം ചെറുതായോ അല്ലെങ്കിൽ "അപ്രത്യക്ഷമായി" തന്നെ കാണേണ്ടി വരും ഈ ഷോട്ടിൽ. ഇപറഞ്ഞ ഷോട്ടിന്റെ അക്ഷയഖനി എന്ന് വിശേഷിപ്പിക്കാവുന്ന എപിക്ക് സിനിമാനുഭവം ആണ് ഡേവിഡ് ലീൻ സംവിധാനം ചെയ്ത ലോറൻസ് ഓഫ് അറേബ്യ.

മൂന്നര മണിക്കൂറോളം വരുന്ന സിനിമ ഓരോ അഞ്ചു മിനിട്ടിലും pause ചെയ്ത് ഒരു സ്ക്രീൻഷോട്ട് എടുക്കാൻ നോക്കിയാൽ അതിൽ ഒരു ELS ഉണ്ടായിരിക്കും എന്ന് പറഞ്ഞാൽ സിനിമയിൽ അതിന്റെ ചാകരയാണെന്ന് സാരം. വളരെയധികം ബുദ്ധിമുട്ടും ആൾബലവും സാഹസികതയും വേണ്ടിവരുന്ന ഇത്തരം ഷോട്ടിന്റെ ആധിക്യം എന്തുകൊണ്ട് എന്ന് ചിന്തിക്കുമ്പോൾ ആണ് സിനിമയുടെ പ്ലോട്ടിലെ ഒരു കഥാപാത്രം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന അറേബ്യൻ മരുപ്രദേശത്തിലേക്ക് ശ്രദ്ധ തിരിക്കേണ്ടി വരുന്നത്.

ലോറൻസിന്റെയും കൂട്ടരുടെയും ഇച്ഛാശക്തിയെയും കായികബലത്തെയും വെല്ലുവിളിക്കുന്ന നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന മണലാരണ്യം ആണ് നേഫുദ് മരുഭൂമി. അതിനെ താണ്ടുക എന്ന ദൗത്യത്തിന്റെ (സിനിമയിൽ ഏകദേശം 25 മിനുട്ട് വരുന്ന സീനുകൾ) ഭീകരതയും മനുഷ്യൻ ആ മണൽപ്പരപ്പിന്റെ മുമ്പിൽ എത്ര നിസ്സാരനെന്നും എസ്റ്റാബ്ലിഷ്‌ ചെയ്യുക ആണ് ഡേവിഡ് ലീൻ എക്സ്ട്രീം വൈഡ് ഷോട്ടുകളിലൂടെ. അങ്ങനെ ആ പരുക്കൻ പ്രദേശത്തെ മനുഷ്യന് എളുപ്പം വഴങ്ങാത്ത, കീഴടക്കാൻ കഴിയാത്ത പ്രകൃതിരൂപമായി അവതരിപ്പിക്കുന്നു. അതിന്റെ അനന്തതക്കും വന്യതക്കും മുന്നിൽ ഒരു കടുകിനോളം വരുന്ന മനുഷ്യൻ എത്ര നിസ്സാരനെന്ന് കാണിക്കുന്ന അനേകം ഷോട്ടുകൾ ഉണ്ട് ഈ സിനിമയിൽ.

ഒരുപക്ഷെ ഓരോ ഷോട്ടും എടുത്ത "എഫർട്ട്" വച്ച് നോക്കിയാൽ ലോകത്തിലെ ഏറ്റവും മികച്ച സിനിമായാവണം "ലോറൻസ് ഓഫ് അറേബ്യ".

"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...