Friday, May 13, 2016

വര്‍ഗ്ഗീയതയും സിനിമയും സ്ത്രീ സംവിധായകരിലൂടെ..

വര്‍ഗ്ഗീയ ലഹളകളും വംശീയ സ്പര്‍ദ്ധകളും ഉണ്ടാവുമ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും ആണ്.പുരുഷന്‍ പകയും വിദ്വേഷവും രോഷവും കൊണ്ട് മനസ്സിലും കൈകളിലും ആയുദ്ധമേന്തുമ്പോള്‍ ഉറ്റവരെ നഷ്ട്ടപെടുകയും ക്രൂരമായ ബലാത്സംഗങ്ങള്‍ക്ക് ഇരയാവുകയും പീഡനങ്ങളും യാതനകളും സഹിക്കേണ്ടിവരുന്ന സ്ത്രീകളെയും പറ്റി നമ്മള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാണാറുണ്ട് കേള്‍ക്കാറുണ്ട് വായിക്കാറുണ്ട്. മറ്റൊരു വശം വര്‍ഗ്ഗീയ ലഹളകളില്‍ "പ്രതികാര"മായി ഒരു സമുദായത്തിന് മറ്റൊരു സമുദായത്തോട് ചെയ്യാവുന്ന ഏറ്റവും ലളിതവും ക്രൂരവുമായ കാര്യം ആണ് അവന്‍റെ പെണ്പ്രജകളെ ആക്രമിക്കുക എന്നുള്ളത്. അതിനും വില നല്‍കേണ്ടി വരുന്നത് സ്ത്രീകള്‍ തന്നെ.

അങ്ങനെ വരുമ്പോള്‍ തന്നെ ഭീതിതമായ ഈ അന്തരീക്ഷം സ്ത്രീകള്‍ എങ്ങനെ നോക്കി കാണുന്നു എന്നത് ചിന്തിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ഇത്തരം വിഷയങ്ങള്‍ സിനിമകള്‍ ആയപ്പോള്‍ സ്ത്രീ സംവിധായകരുടെ സൃഷ്ട്ടികള്‍ അതിന്‍റെ തീക്ഷണകൊണ്ടും പ്രമേയപരിചരണം കൊണ്ടും പതിവിലും ഉച്ചത്തില്‍ പൊതുധാരയിലും അഭ്രപാളിയിലും ശബ്ദിക്കുന്നുണ്ട്. കേവലം ആഖ്യാതാവായി സ്ത്രീകള്‍ വരുന്നതല്ല മറിച്ച് തിരകഥയിലും സംവിധാനത്തിലും അവരുടെ പങ്കുണ്ടാവുമ്പോള്‍ ആ "കാഴ്ചപാട്" ശെരിക്കും മനസ്സിനെ വെട്ടയാടുന്നതാണ്. ലഹളകള്‍ ആയാലും അതിനിടക്ക് നടക്കുന്ന പ്രത്യേക സംഭാവമായാലും ബാലന്സിങ്ങിന് (രണ്ടു വിഭാങ്ങള്‍ക്കും തുല്യ പങ്ക് എന്ന രീതി) ശ്രമിക്കാതെ റിയലിസ്റ്റിക് ആയിതന്നെയാണ് സിനിമയില്‍ ഇവര്‍ കൊണ്ട് വന്നിട്ടുള്ളത്.

എലമെന്റ്സ് ട്രിളജിയില്‍ വരുന്ന 1947 എര്‍ത്ത് എന്ന സിനിമ വിഭജനാനന്തര വര്‍ഗ്ഗീയ ലഹളകള്‍ ആസ്പദമാക്കി ദീപാ മെഹ്ത എടുത്ത സിനിമയാണ്. ലഹളകളുടെ ഭയാനകതയെക്കാള്‍ കൂടുതല്‍ അതുണ്ടാവുമ്പോള്‍ മനുഷ്യന് ഉണ്ടാവുന്ന മാറ്റം പ്രത്യേകിച്ച് നന്മയില്‍ നിന്ന് തിന്മയിലേക്ക് ഉള്ള യാത്ര ആണ് എര്‍ത്ത് സിനിമയില്‍ കൂടുതല്‍ ആധികാരികമായി കാണിക്കുന്നത്. ബോളിവുഡിലെ വലിയ നടന്മാരില്‍ ഒരാളായ അമീര്‍ ഖാന്‍റെ പ്രഭാവത്തില്‍ വിഷയം മുങ്ങിപോകുന്ന അവസ്ഥ ഇവിടെയില്ല. മറിച്ച് അമീര്‍ തന്നെയാണ് ആ സിനിമയിലെ ഏറ്റവും സങ്കീര്‍ണമായ കഥാപാത്രം. ഒരു രസികനില്‍ നിന്നും സ്വന്തം പെങ്ങന്‍മാരെ കൊന്നതില്‍ കലിപൂണ്ട് തന്‍റെ പ്രിയ സുഹൃത്തിനെ കൊല്ലാനും ഇഷ്ട്ടപെടുന്ന പെണ്ണിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാനും വരെ പോകുന്ന എക്സ്ട്രീം തലത്തിലേക്ക് പോകുന്ന ദില്‍ നവാസ് ശെരിക്കും ഞെട്ടിപ്പിക്കുന്ന കഥാപാത്രം ആണ്.

അപര്‍ണ്ണ സെന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് ഐയ്യര്‍ ശെരിക്കും പറഞ്ഞാല്‍ വര്‍ഗ്ഗീയ ലഹളകളുടെ പശ്ചാത്തലത്തില്‍ എടുത്ത മികച്ച ഒരു റോമാന്ടിക്ക് ഡ്രാമ ആണ്. എന്നിരുന്നാലും ലഹളകളുടെ ഭീകരത ചിത്രീകരിക്കുന്നതില്‍ ഒട്ടും പിറകോട്ട് പോയിട്ടില്ല. പല സീനുകളും ചോരപുഴ ഒഴുക്കാതെ വയലന്‍സ് കാണിക്കാതെ തന്നെ നമ്മളെ സ്തബ്ധരാക്കുന്നുണ്ട്. യാത്രാമദ്ധ്യേ ബസ്സില്‍ കയറുന്ന ലഹളക്കാര്‍ ആണുങ്ങളുടെ ലിംഗാഗ്രചര്‍മ്മം മുറിച്ചോ എന്ന് നോക്കി വരെ ഇരകളെ കണ്ടെത്തുന്ന സീനുകളും ഒരു വയസ്സായ മുസ്ലിം ദമ്പതികളെ കൂട്ടി കൊണ്ടുപോയി നിറയോഴിക്കുന്നതും ശെരിക്കും ഭയാനകമായി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ അവാര്‍ഡുകള്‍ വാരികൂട്ടിയ ഈ സിനിമയിലെ പല രംഗങ്ങളും ഒരേ സമയം ത്രില്ലിങ്ങും ഭീകരവുമായിരുന്നു.

ഈ രണ്ടു സിനിമകളില്‍ നിന്ന് വിഭിന്നമായി "ലഹള" കാണിക്കാതെ തന്നെ അതിന്‍റെ ഭീകരതയും മാനസികമായും സാമൂഹികമായും ഉള്ള അതിന്‍റെ അനന്തിരഫലങ്ങളും വളരെ ആഴത്തില്‍ കാണിച്ച സിനിമയായിരുന്നു നന്ദിതാദാസ് സംവിധാനം ചെയ്ത ഫിരാക്ക്. തുടക്കത്തിലെ സീനില്‍ കാണിക്കുന്ന ശവങ്ങള്‍ കൂട്ടത്തോടെ അടക്കം ചെയ്യുന്നത് തന്നെ ഇനിയങ്ങോട്ട് കാണാന്‍ പോകുന്നത് അത്ര സുഖകരമല്ല എന്ന സൂചനയാണ് സംവിധായിക നല്‍കുന്നത്. ആന്തോളജി വിഭാഗത്തില്‍ പെടുത്താവുന്ന സിനിമ പക്ഷെ വേറിട്ട്‌ കാണേണ്ട കാഴ്ചകള്‍ അല്ല. നടന്നകഥകളുടെ ഫികഷണലൈസ് ചെയ്ത തിരകഥയാണ് ഫിരാക്ക്. ഡാര്‍ക്ക് ടോണില്‍ ഉള്ള സിനിമ പറയുന്നത് കലാപങ്ങള്‍ക്ക് ശേഷം ഉണ്ടാവുന്ന നഷ്ട്ടപെട്ട സ്വപ്നങ്ങളും, നിരര്‍ത്ഥകമായ പ്രതികാരങ്ങളും, ഇരകളുടെ രോഷവും, പ്രതികളുടെ കുറ്റബോധങ്ങളും ഒക്കെയാണ്.

മൂന്നു സിനിമകളും സ്ത്രീകള്‍ സംവിധാനം ചെയ്തതിനാല്‍ തന്നെ വേറിട്ട കാഴ്ചപാടില്‍ ശക്തമായ തിരകഥയില്‍ എന്നാല്‍ ലൌഡ് അല്ലാത്ത പച്ചയ്യായ രീതിയില്‍ കലാപങ്ങളുടെ വേദനയും നിസ്സഹായതയും ഭീകരതയും കാണിക്കുന്നുണ്ട്


No comments:

Post a Comment

"നേരെ ചൊവ്വേ" തോന്ന്യാസം

  ഡൈവോഴ്സ് എന്നത് വളരെ പേഴ്സണൽ ആയ വൈകാരികമായ , അതിന്റെ ശെരിയും തെറ്റും അവനവന് മാത്രം മനോവിശകലനം ചെയ്യാനും സമീകരിക്കാനും സാധിക്കുന്ന, നിയർ റി...